Skip to main content

ഫയർഫ്ലൈയുടെ ലേഖനങ്ങൾ- ഒരനുബന്ധം


ഫയർഫ്ലൈയുടെ സ്വയരക്ഷയെക്കുറിച്ചുള്ള ലേഖനങ്ങളും അതിനോടു തുടക്കം മുതലേ ഉള്ള പ്രതികരണങ്ങളും കണ്ടപ്പോൾ ഒരു ഓർമ്മിക്കലും ഓർമ്മപ്പെടുത്തലും ആവാം എന്നു തോന്നുകയാണ്.

ഒരു സിനിമയ്ക്കു പോകുമ്പോൾ തമാശയായാലും കാര്യമായാലും രണ്ടു പെൺകുട്ടികളുണ്ടെങ്കിൽ ‘ഒരു സേഫ്റ്റിപ്പിൻ എനിക്കു കൂടെ എടുത്തോട്ടാ..’ എന്നു പറയുന്നതു ഇന്നല്ല പണ്ടും ഉണ്ടായിരുന്നു. എന്നു വച്ചാൽ ഞരമ്പു രോഗവും സേഫ്റ്റിടൂൾസ്- പ്രതികരണവും പുതിയതല്ല എന്നർത്ഥം. അവർക്കു കൂടെ കൂട്ടുപോകുന്ന പുരുഷന്മാർ, അച്ഛനോ ആങ്ങളമാരോ  ഇക്കാര്യങ്ങൾ അറിയാറില്ല. ഇടയ്ക്കു തോണ്ടിയവനെ അവർ കുത്തിയിട്ടും ഉണ്ടാവും അതും കൂടെയുള്ള പുരുഷന്മാർ അറിയില്ല. അറിയിക്കില്ല. അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ. തങ്ങളുടെ പുരുഷന്മാർക്കുണ്ടാകാവുന്ന മനഃപ്രയാസങ്ങൾ, വഴക്കിനുപോയാലുണ്ടാവുന്ന ആപത്തുകൾ ഇതൊക്കെ അവരെപ്പോഴും ഒഴിവാക്കാൻ ശ്രമിക്കും. തങ്ങളുടെ പുരുഷന്മാരോടുള്ള അവരുടെ കരുതലാണത്. സ്ത്രീകളുടെ ഇത്തരം ഒരുപാടു നിശ്ശബ്ദമായ കരുതലുകൾ കൂടെ ചേർന്നതാണു പുരുഷന്റെ ജന്മം. അത് ഔദാര്യമനോഭാവത്തോടെ അവർ ചെയ്യാറില്ല, പറയാറില്ല. അതുകൊണ്ട് പുരുഷന്മാർ പൊതുവെ അറിയാറില്ല..

അതു പോട്ടെ.

അന്ന് സിനിമാതിയറ്ററിൽ ഇരുട്ടിലോ മറ്റോ നെഞ്ചിടിപ്പോടെ ഏതെങ്കിലും കോന്തൻ സീറ്റിനു പുറകിലൂടെ കൈ കൊണ്ടോ കാൽകൊണ്ടോ തോണ്ടാനോ നുള്ളാനോ കമന്റടിക്കാനോ  തുനിഞ്ഞിരുന്നെങ്കിൽ, (‘ആ കുരങ്ങനെന്നെ ജയഭാരതീന്നു വിളിച്ചു‘.  കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോൾ ‘ആ ശവം എന്നെ സിൽക്കുസ്മിതാന്നു വിളിച്ചു. അവൻ മുടിഞ്ഞു പോവ്വേള്ളൂ. തെണ്ടി!‘  ഇതൊക്കെയായിരുന്നു അങ്ങേയറ്റത്തെ ഹറാമ്പിറന്ന കമന്റുകളും  കമന്റുകളെക്കുറിച്ചുള്ള ഹറാമ്പിറന്ന പ്രതികരണങ്ങളും. ശരീരത്തിൽ തൊട്ടാൽ സേഫ്റ്റിപ്പിന്നുകൊണ്ടുള്ള കുത്തും.) ഇന്നു യാതൊരു ഉളുപ്പുമില്ലാതെ ഇതൊക്കെ എന്റെ കേമത്തം, അവകാശം, ഇതിനൊക്കെ വേണ്ടി ജനിച്ച ധീരൻ ഞാൻ എന്ന മട്ടിൽ,  അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ ചില പുരുഷന്മാർ പെരുമാറുന്നു. അപ്പോൾ വെറും സേഫ്ടി പിന്നിൽ നിന്നു ഇങ്ങനെ ഫയർഫ്ളൈ പറഞ്ഞതുപോലെയുള്ള ടൂൾസിലേക്കു മാറുന്നതിനെക്കുറിച്ചും സ്ത്രീകളുടെ സ്വയരക്ഷയെക്കുറിച്ചും പറയുമ്പോൾ അതിനെ അതിശയോക്തിയെന്നു പറഞ്ഞ് തള്ളാൻ വയ്യ.

ഈ ലേഖനങ്ങൾ വായിക്കുമ്പോൾ തമാശയായി തോന്നാം. എന്താത്! യുദ്ധത്തിനു പോവുകയാണോ? അതെ. അങ്ങനെയാണിപ്പോൾ ജീവിതം.

എല്ലാ സ്ത്രീകളും ഈ ടൂൾസെല്ലാം നിർബന്ധമായും കയ്യിൽ വച്ച് നടക്കണം. അയല്പക്കത്തെ ചേട്ടന്മാർ ഒന്നു നോക്കിയാൽ അവരുടെ മോത്തൊക്കെ കുരുമുളകു സ്പ്രേ അടിക്കണം എന്നു പറയുന്നു എന്ന രീതിയിൽ ഈ ലേഖനങ്ങളെ കാണരുത്. ആരും സഹായത്തിനില്ലാതെ, നിസ്സഹായമായ ഒരു പരിതസ്ഥിതിയിൽ (അതു പ്രതീക്ഷിക്കണമല്ലോ-നൂറാളു ചുറ്റിലും ഉണ്ടെങ്കിലും അതു  പ്രതീക്ഷിക്കണം!), സ്വയരക്ഷയ്ക്ക് വേണ്ടിവന്നാൽ ഉപയോഗിക്കുവാൻ കരുതിയിരിക്കുക എന്നാണ് ടൂൾസിനെക്കുറിച്ചു പറയുമ്പോൾ ഉദ്ദേശിക്കുന്നത്.      

പെണ്ണിന്റെ ചുട്ട ഒരു നോട്ടം കൊണ്ടു വൃത്തികേടു പറച്ചിലും പ്രവൃത്തിയും അവസാനിപ്പിക്കുന്ന പുരുഷന്മാർ ഉണ്ട്. അവരെ അങ്ങനെത്തെന്നെയാണു കൈകാര്യം ചെയ്യേണ്ടത്. അല്ലാത്തപ്പോൾ തിരിഞ്ഞു നിന്നു ചീത്ത വിളിക്കാൻ ശീലിക്കണം. സ്ത്രീകളോടുള്ള അഭ്യർത്ഥന, ഏതെങ്കിലും പെൺകുട്ടി/സ്ത്രീ ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുമ്പോൾ കഴിയാവുന്നത്ര സപ്പോർട്ടു നൽകുക. നമ്മൾ പുഴുങ്ങിയ ചിരി ചിരിച്ച് നിൽക്കരുത്. നമുക്കെല്ലാവർക്കും അറിയാം എത്ര തന്റേടം സംഭരിച്ചിട്ടു വേണം, എത്ര  അസഹ്യമായിട്ടുവേണം നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ,  അങ്ങനെ പ്രതികരിക്കാനെന്ന്. ആ സമയത്തു കൂടെയുള്ള 10 സ്ത്രീകൾ സപ്പോർട്ട് നൽകിയാൽ എത്ര ആശ്വാസവും  ആത്മധൈര്യവും ഉണ്ടാവുമെന്നോർക്കണം.  

ഒരു പെൺകുട്ടി നിൽക്കുന്നു. അവളെ കടന്നുപോവുകയാണൊരുത്തൻ. നടന്നോ, സൈക്കിളിലോ,  ബൈക്കിലോ- അവളുടെ അടുത്തെത്തുമ്പോൾ ഒരു പച്ചത്തെറി. വെറുതെയങ്ങു പറയുകയാണ്. പരസ്പരം അറിയാത്ത മനുഷ്യരാണ്. എന്നാലും അവനങ്ങനെ പറയണം (അവന്റെ ഏതു രോഗമാണതുകൊണ്ടു ശമിക്കുന്നതെന്നെനിക്കറിഞ്ഞുകൂട!).  ആ സമയത്തു പിന്നാലെ ഓടിച്ചെന്നു കുരുമുളകു   സ്പ്രേയെടുത്തടിക്കാനോ താക്കോൽ ചേർത്തു മൂക്കത്തിടിക്കാനോ അല്ല പറയുന്നത്. (മൂക്കത്തിടിക്കാൻ തോന്നിപ്പോകും എന്നതു വേറെ  കാര്യം) അത്തരം സന്ദർഭത്തിൽ ഉറക്കെ ചീത്ത വിളിക്കണം.  അങ്ങനെ ഉറക്കെ പ്രതികരിക്കാൻ പെൺകുട്ടികളും സ്ത്രീകളും  വീട്ടിൽ തന്നെ വാ തുറന്നു ശീലിക്കണം. അവരെ ശീലിപ്പിക്കണം!   ഇത്തരം ഒരു അസഭ്യം കേട്ടിട്ടു പ്രതികരിക്കാനാവാത്ത അവസ്ഥ ഒരു സ്ത്രീക്കു ആരാന്റെ കഫം വിഴുങ്ങിയതിനു തുല്യമാണ്. അതിനു  ശേഷം ദിവസങ്ങളോളം അവൾക്കു തോന്നുന്ന ആത്മനിന്ദയും  അവജ്ഞയും വെറുപ്പും എത്രയെന്ന് എത്ര പറഞ്ഞാലും പുരുഷന്മാർക്കു മനസ്സിലാവില്ല. ഈ അവസ്ഥ അനുഭവിക്കാത്ത സ്ത്രീകൾ നമ്മുടെ നാട്ടിൽ കുറവാണു താനും.

ഇതിനൊക്കെ മാറ്റം  വരേണ്ടേ? ഈ ചീഞ്ഞു നാറിയ മാനസികാവസ്ഥയോടെ സ്ത്രീകൾ  എത്ര കാലം ജീവിക്കണം? അതുകൊണ്ടു ബസ്റ്റാന്റുകളിലും ബസ്സുകളിലും വഴിയിലുമെല്ലാം ഒരു സ്ത്രീ പ്രതികരിക്കുമ്പോൾ  കൂടെനിൽക്കുന്നവരും പേപ്പട്ടിയോടെന്ന പോലെ അത്തരം  നികൃഷ്ടന്മാരോട് പ്രതികരിച്ചാൽ, അങ്ങനെ 10 സംഭവങ്ങൾ 10  ദിവസമുണ്ടായാൽ കുറേ ഒതുങ്ങും ഈ അഴുകിയ ജന്മങ്ങൾ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ആറടി പൊക്കവും കസവു പുതമുണ്ടും സ്വർണ്ണമാലയുമൊക്കെയിട്ട ഒരു   അസാമാന്യമാന്യദേഹത്തിൽ നിന്നു കിട്ടിയ അനുഭവത്തിന്റെ അറപ്പു തീരാൻ ഞാൻ എഴുതിയതാണ്, അഴുകിയ ജന്മങ്ങൾ എന്ന കവിത.   

ആരുടേയോ അമ്മയോ സഹോദരിയോ. അവളെ അസഭ്യം പറഞ്ഞു  രസിക്കുമ്പോൾ സ്വന്തം അമ്മയേയോ സഹോദരിയേയോ വേറൊരുത്തൻ വേറെ എവിടെയെങ്കിലും അസഭ്യം പറഞ്ഞു   രസിക്കുന്നുണ്ടാവും എന്നതു ചിന്തിക്കാനറിയാത്ത കണ്ണുപൊട്ടിയ  കഴുതകളാണീ ഞരമ്പുരോഗികൾ. അവനറിയില്ല, അവന്റെ അമ്മയ്ക്കും പെങ്ങൾക്കും കിട്ടുന്നത്. അതുപോലെ മറ്റവനറിയില്ല  അവന്റെ അമ്മയ്ക്കും പെങ്ങൾക്കും കിട്ടുന്നത്. പരസ്പരം  കാണുമ്പോൾ, അവർ എത്ര കേമന്മാർ! സ്ത്രീകളെ നിർഭയരായി  അസഭ്യം പറയാനൊക്കെ പാങ്ങുള്ള മിടുമിടുക്കന്മാർ! ഈ നാണം  കെട്ട മിടുക്ക് അവരുടെ കുടുമ്മത്തുള്ള സ്ത്രീകളുടെ ഔദാര്യമാണ്.  ആ പാവം സ്ത്രീകൾ കിട്ടുന്നതൊന്നും വീട്ടിൽ പറയുന്നില്ല!     

സ്ഥിതി മോശമാണ്. ഇതിനിടയിൽ ഒരു ഉപദ്രവവും സഹിക്കാതെ യാത്ര ചെയ്യുന്ന സഹോദരിമാരും ഉണ്ടാവും. അവരുടെ ആ  സൌഭാഗ്യം എന്നും അവരോടൊത്തുണ്ടാവട്ടെ. പക്ഷേ  അതുകൊണ്ട്, വേറാർക്കും അത്തരം കഷ്ടതകൾ ഇല്ല എന്നു  ചിന്തിക്കുകയോ പറയുകയോ ചെയ്യരുത്.   

പുരുഷസഹോദരരോടാണു ഞാൻ കൂടുതൽ പറയാൻ ഉദ്ദേശിച്ചത്.  ഇത്രക്കു ഭീകരമാണോ സ്ഥിതി എന്നു നിങ്ങൾ അന്തം വിടുന്നതു  ആത്മാർത്ഥമാവാം. അതു നിങ്ങളുടെ വീടുകളിൽ ഉള്ള സ്ത്രീകളിൽ  നിന്നു നിങ്ങൾ ഒന്നും കേൾക്കുന്നില്ല എന്നതുകൊണ്ടോ, ഈ വക   വൃത്തികേടുകളെക്കുറിച്ചു കേൾക്കുമ്പോൾ പറയുമ്പോൾ നിങ്ങളുടെ ഉള്ളിൽ അയല്പക്കത്തെയോ ജോലിസ്ഥലത്തെയോ പെൺകുട്ടികളുടേയോ സ്ത്രീകളുടേയോ മാത്രം മുഖങ്ങൾ വരുന്നതു  കൊണ്ടോ, അതല്ലെങ്കിൽ സത്യസന്ധമായി നിങ്ങൾ ഒരുകാലത്തും   ഇത്തരം വൃത്തികേടുകൾ കാണുകയോ പ്രവൃത്തിക്കുകയോ  ചെയ്യാത്തവരായതുകൊണ്ടോ ആവും. നിങ്ങൾ നിങ്ങളുടെ  വീടുകളിലെ സ്ത്രീജനങ്ങളോടു ചോദിക്കണം. അവർക്കു തുറന്നു  പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും നൽകിയിട്ടുണ്ടെങ്കിൽ അവർ  പറയും അനുഭവങ്ങൾ. അതല്ലെങ്കിൽ അവർ അവരുടെ കൂട്ടുകാരുടെ,  പരിചയക്കാരുടെ അനുഭവങ്ങൾ പറയും. അപ്പോൾ  അനുമാനിച്ചുകൊള്ളുക. എന്താണു സ്ഥിതിയെന്ന്. പേടിച്ച്  സ്ത്രീകളെ പുറത്തിറക്കാതെ വയ്ക്കാനല്ല, മറിച്ച് അവരെ കരുതൽ പഠിപ്പിക്കുക. പേപ്പട്ടികൾ കടിക്കുമെന്നു കരുതി നമ്മൾ നമ്മുടെ  സ്ത്രീകളെ എത്രകാലം കെട്ടിയിടും?     

സ്ത്രീയുടെ വസ്ത്രം ശരിയാവണം, അവളുടെ നോട്ടം ശരിയാവണം, അവളുടെ സഞ്ചാരസമയം ശരിയാവണം എന്നെല്ലാം പറയുമ്പോൾ അതാണു സംഭവിക്കുന്നത്. ഇല്ലെങ്കിൽ പട്ടി കടിക്കും.  പേയിളകിയ പട്ടികളെ ചികിത്സിക്കുകയോ, കെട്ടിയിടുകയോ തല്ലിക്കൊല്ലുകയോ ചെയ്യണം എന്ന കാര്യമല്ല, മറിച്ച് സ്ത്രീകളെ കെട്ടിയിടുന്നതിനെക്കുറിച്ചു നമ്മൾ ചിന്തിക്കുന്നു.   

പരിഹാസത്തോടെ കാണരുത് ഇതിൽ പറയുന്ന കാര്യങ്ങളെ. എന്റെയും നിങ്ങളുടേയും കുടുംബങ്ങളിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ, അവളെ സഹായിക്കാൻ അതുമാത്രമാണ് ഫയർഫ്ലൈയുടെ ലേഖനങ്ങളുടെ  ഉദ്ദേശം എന്നു  നമ്മൾ മനസ്സിലാക്കണം. അല്ലാതെ പുരുഷവർഗ്ഗത്തിന്റെ  മുഖത്തു മുഴുവൻ കുരുമുളകു സ്പ്രേ അടിക്കാനും ആൾക്കാരെ  ഇടിക്കാനും അല്ല പറയുന്നത് എന്നു മനസ്സിലാക്കണം. ആർക്കെങ്കിലും  സൌമ്യ സംഭവം പോലെയുള്ള അവസ്ഥകളിൽ പെട്ടാൽ (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ) രക്ഷപ്പെടാൻ ഉപകരിക്കുമെങ്കിൽ ഉപകരിക്കട്ടെ. കഴിയാവുന്ന സ്ത്രീകളെ, പെൺകുട്ടികളെക്കൊണ്ടു വായിപ്പിക്കുക. പറഞ്ഞുകൊടുക്കുക. അവരും ആദ്യം ചിരിക്കുമായിരിക്കും.  ജീവിതത്തിൽ എല്ലാം ഭംഗിയായി നടന്നു പോകുന്നതു വരെ  നമ്മളെല്ലാവരും അങ്ങനെയാണ്. ചിരിക്കും.  പക്ഷേ ഏതെങ്കിലും ഒരു പോയിന്റ് ജീവിതത്തിൽ സ്വയരക്ഷയ്ക്ക് അവർക്ക് എന്നെങ്കിലും ഉപകരിച്ചുകൂടെന്നില്ല.    എന്തെങ്കിലും കഠിന സാഹചര്യമുണ്ടാവുമ്പോൾ തളർന്നു ബോധം കെട്ടു വീഴാതെ, പ്രതിരോധിക്കണം എന്നൊരോർമ്മപ്പെടുത്തൽ, കുറഞ്ഞത് ഓടി രക്ഷപ്പെടാനുള്ള ഒരു ത്വര ഇത്രയെങ്കിലും അവരുടെ മനസ്സിൽ കിടക്കണം. പട്ടിണി കിടന്നു സ്ലിം ബ്യൂട്ടികളാവേണ്ട കാലമല്ലിത്, ശരിയായി ഭക്ഷണം കഴിച്ച് വ്യായാമം ചെയ്തു ഉറപ്പുള്ള ശരീരവും മനസ്സും ഉണ്ടാക്കേണ്ട കാലമാണിത് എന്നവരെ ഓർമ്മപ്പെടുത്തണം.
അതുകൊണ്ടു നമുക്കീ ലേഖനങ്ങളെ പോസിറ്റീവ് ആയി വായിക്കാം.

ഫയർഫ്ലൈയുടെ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ.


Comments

  1. അഴുകിയ ജന്മങ്ങള്‍ വായിച്ചു..അതില്‍ വായാടി
    പറഞ്ഞ മറുപടിയാണ് സത്യം...

    ഇപ്പൊ ഒരു sms നമ്പര്‍ മന്ത്രി ഗണേഷ് നല്‍കുന്നു
    എന്ന് വാര്‍ത്ത കേട്ടു.സിനിമ തിയെടരില്‍ ഇരുന്നു
    സീറ്റ്‌ നമ്പറും details ഉം sms ചെയ്‌താല്‍ അര
    മണിക്കൂറിനുള്ളില്‍ ശല്യകാരെ പോലീസ് അവിടെ
    വന്നു പൊക്കും എന്ന്...‍ പ്രതികരിക്കാന്‍
    കഴിയാതെ വരുന്നത് മുകില്‍ പറഞ്ഞ പോലെ കഫം
    വിഴുങ്ങുന്നതിനു തുല്യമാണ്..അത് അനുഭവിക്കുന്നവര്‍ക്ക്
    മാത്രമേ മനസ്സില്ലാകൂ....

    ReplyDelete
  2. മുകിലേ...അനുബന്ധത്തെക്കാൾ ആമുഖമായി യോജിക്കുന്ന ഈ കുറിപ്പിനു നന്ദി...ഫയർഫ്ലൈയുടെ കുറിപ്പുകൾ ഇന്നത്തെ കേരളത്തിന് ഏറ്റവും അനുയോജ്യം തന്നെ...ഒരു പക്ഷേ ആ ഭാഷാശൈലിയാവാം മറുത്തൊരു തോന്നലുണ്ടാവാൻ കാരണം..
    ആശംസകളോടെ....

    ReplyDelete
  3. mukil ezhuthiyath athrayum 100% sathyamaanu. enneppoleyulla sthree janmangalkku parayaanullathokke paranjuvecha, mukilinodu othiri nandhi paranjukollunnu.
    sahicha sankatathinum apamanathinum charddikkan vannittum vizhungendi vanna arappukalkkum ellaam idayil mukilinte ee vaakkukal analpamaaya aathamavizwaasam tharunnu. orikkalkkoodi nandhi.

    ReplyDelete
  4. ധൈര്യത്തോടെ പ്രതികരിക്കയാണെങ്കില്‍ ഒരളവു വരെ ഈ ശല്യത്തിന് അറുതിയുണ്ടാകും എന്നാണ് തോന്നുന്നത്.

    ReplyDelete
  5. ഇങ്ങിനെ ചങ്കുറപ്പോടെ സ്ത്രീകള്‍ മുന്നോട്ടു വരട്ടെ ...ഏറെ മാറ്റം ഉണ്ടാകും ,,ആശംസകള്‍ ..

    ReplyDelete
  6. ശരി , കാണട്ടെ വീറ് . മാറട്ടെ നാട്

    ReplyDelete
  7. സ്ത്രീകളുടെ ഇത്തരം ഒരുപാടു നിശ്ശബ്ദമായ കരുതലുകൾ കൂടെ ചേർന്നതാണു പുരുഷന്റെ ജന്മം - ഇത് സത്യമാണ്. ഇതറിഞ്ഞിട്ടും അറിയില്ലെന്നു നടിച്ച് അമ്പട ഞാനേ എന്നു നടക്കുന്നു പുരുഷന്മാർ. സ്ത്രീകളിൽ ഉണ്ടാകേണ്ട ചെറുത്തുനിൽ‌പ്പിന്റെ ആമുഖങ്ങളായി മുകിലിന്റേയും ഫയർഫ്ലൈയുടേയും ലേഖനങ്ങൾ!

    ReplyDelete
  8. "കഴിയാവുന്ന സ്ത്രീകളെ, പെൺകുട്ടികളെക്കൊണ്ടു വായിപ്പിക്കുക. പറഞ്ഞുകൊടുക്കുക. അവരും ആദ്യം ചിരിക്കുമായിരിക്കും. ജീവിതത്തിൽ എല്ലാം ഭംഗിയായി നടന്നു പോകുന്നതു വരെ നമ്മളെല്ലാവരും അങ്ങനെയാണ്. ചിരിക്കും. പക്ഷേ ഏതെങ്കിലും ഒരു പോയിന്റ് ജീവിതത്തിൽ സ്വയരക്ഷയ്ക്ക് അവർക്ക് എന്നെങ്കിലും ഉപകരിച്ചുകൂടെന്നില്ല." അതെ ... അത് തന്നെയാണ് പറയാനുള്ളത്...
    നന്ദി മുകിലേ, ഫയര്‍ ഫ്ലൈയുടെ പോസ്റ്റിനുള്ള ചില കമന്‍റുകള്‍ കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന രോക്ഷം കുറച്ചു തന്നതിന്...

    ReplyDelete
  9. സ്വയം ശക്‌തരാവുക എല്ലാതെ വേറെ ഒരു പോംവഴി ഇല്ല. പ്രേത്യേകിച്ച് അച്ഛനും സഹോദരന്മാരും വരെ പീഡിപ്പിക്കുന്ന ഈകാലത്ത്.

    ReplyDelete
  10. ഏറ്റവും കൂടുതല്‍ പീഡനം.. ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്നുകള്‍ ..
    സ്ത്രീകള്‍ക്കായി പ്രത്യേക ജില്ല വേണ്ടി വരുന്ന കാലമായി .

    ReplyDelete
  11. "ആരുടേയോ അമ്മയോ സഹോദരിയോ. അവളെ അസഭ്യം പറഞ്ഞു രസിക്കുമ്പോൾ സ്വന്തം അമ്മയേയോ സഹോദരിയേയോ വേറൊരുത്തൻ വേറെ എവിടെയെങ്കിലും അസഭ്യം പറഞ്ഞു രസിക്കുന്നുണ്ടാവും എന്നതു ചിന്തിക്കാനറിയാത്ത കണ്ണുപൊട്ടിയ കഴുതകളാണീ ഞരമ്പുരോഗികൾ."

    വളരെ ശരിയാണ്.

    ലേഖനം നന്നായി, ചേച്ചീ

    ReplyDelete
  12. ഏതെങ്കിലും പെൺകുട്ടി/സ്ത്രീ ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുമ്പോൾ കഴിയാവുന്നത്ര സപ്പോർട്ടു നൽകുക. നമ്മൾ പുഴുങ്ങിയ ചിരി ചിരിച്ച് നിൽക്കരുത്. നമുക്കെല്ലാവർക്കും അറിയാം എത്ര തന്റേടം സംഭരിച്ചിട്ടു വേണം, എത്ര അസഹ്യമായിട്ടുവേണം നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ, അങ്ങനെ പ്രതികരിക്കാനെന്ന്. ആ സമയത്തു കൂടെയുള്ള 10 സ്ത്രീകൾ സപ്പോർട്ട് നൽകിയാൽ എത്ര ആശ്വാസവും ആത്മധൈര്യവും ഉണ്ടാവുമെന്നോർക്കണം.

    ReplyDelete
  13. ...കൂടെനിൽക്കുന്നവരും പേപ്പട്ടിയോടെന്ന പോലെ അത്തരം നികൃഷ്ടന്മാരോട് പ്രതികരിച്ചാൽ, അങ്ങനെ 10 സംഭവങ്ങൾ 10 ദിവസമുണ്ടായാൽ കുറേ ഒതുങ്ങും ഈ അഴുകിയ ജന്മങ്ങൾ...!

    നൂറുവട്ടം ശരിവക്കുന്നു..!

    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  14. സ്ത്രീകള്‍ സായുധരാകണമെന്നു ഞാന്‍ എവിടേയും എഴുതാറുള്ളതാണ്. പ്രതികരിക്കാന്‍ തയ്യാറാകുന്ന സ്ത്രീകളെ അപമാനിക്കാന്‍ പുരുഷന്മാര്‍ക്ക് ആകില്ല. എന്റെ ഏട്ടത്തിയമ്മ നാട്ടില്‍ വന്നാല്‍ ഈ പ്രായോഗിക പദ്ധതി പലപ്പോഴും നടപ്പിലാക്കുന്നത് കണ്ടിട്ടുള്ളതിനാല്‍ എനിക്ക് ഇത് പറയാന്‍ സാധിക്കും. പക്ഷേ ഏടത്ത്യമ്മയെ പോലെ ചങ്കൂറ്റം വേണം. അവര്‍ ഒരു മലയാളി അല്ല എന്നതും അവരുടെ രക്തം രജപുത്ര ആണെന്നുള്ളതും ആണ് അവരുടെ പ്ലസ്സ്. മലയാളി സ്ത്രീക്ക് ആ വഴിയില്‍ മുന്നേറണമെങ്കില്‍ സമയം എടുക്കും. എങ്കിലും അടിയന്തിരമായി ഈ മാര്ഗ്ഗമല്ലാതെ മറ്റൊന്നുമില്ല. നമ്മുടെ പെണ്‍കുട്ടികളെ സിനിമാറ്റിക്ക് ഡാന്‍സും കുച്ചിപ്പുടിയും ഭരതനാട്യവും ഒന്നുമല്ല പഠിപ്പിക്കേണ്ടത് നല്ല കരാട്ടെ ആണ്. വിപ്ലവ ചൈനയിലും റഷ്യയിലും പുരുഷ മേധാവികളെ സായുധമായി നേരിട്ടുകൊണ്ട് തന്നെയാണ് അവിടത്തെ വനിതാ പ്രസ്ഥാനങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയത്.

    ReplyDelete
  15. ആയുധം കൈയില്‍ ഉണ്ടോ എങ്കില്‍ .............

    ReplyDelete
  16. "ആരുടേയോ അമ്മയോ സഹോദരിയോ. അവളെ അസഭ്യം പറഞ്ഞു രസിക്കുമ്പോൾ സ്വന്തം അമ്മയേയോ സഹോദരിയേയോ വേറൊരുത്തൻ വേറെ എവിടെയെങ്കിലും അസഭ്യം പറഞ്ഞു രസിക്കുന്നുണ്ടാവും എന്നതു ചിന്തിക്കാനറിയാത്ത കണ്ണുപൊട്ടിയ കഴുതകളാണീ ഞരമ്പുരോഗികൾ."

    ആ സത്യം മനസിലാക്കാത്തവരെ എന്താണ് വിളിക്കേണ്ടത്...?

    മിക്കവാറും എല്ലാ സ്ത്രീകളുടെയും മനസ്സിലുള്ള വേദനയും സങ്കടവുമൊക്കെ നല്ലൊരു ലേഖനത്തിലൂടെ പറഞ്ഞു വെച്ച് മുകില്‍... ഇത് വായിക്കുന്ന സഹോദരങ്ങള്‍ എങ്കിലും ഒരു പുനര്‍വിചിന്തനത്തിനു തയ്യാറായിരുന്നെങ്കില്‍....

    ReplyDelete
  17. ഒരു സ്ത്രീയുടെ മനസ്സ് ഇതില്‍ കൂടുതല്‍ എങ്ങനെ വെളിവാക്കും?? ശെരിക്കും കേരളത്തിലെ പെണ്ണുങ്ങള്‍ എല്ലാവരും അനുഭവിച്ചുള്ള കാര്യം ആണിത്...... എനിക്ക് തോന്നുന്നില്ല ഒരു കമന്റ്‌ അടി പോലും നേരിടാത്ത പെണ്ണുങ്ങള്‍ ഉണ്ടാകും എന്ന്... നന്നായി..വളരെ നന്നായി...

    ReplyDelete
  18. പ്രതികരിക്കണം.
    സഹിക്കുക എന്നത് വളമിടീൽ മാത്രമാണ്‌.

    ReplyDelete
  19. ലേഖനം വായിച്ചു. സ്ഥിതി ഇത്ര ഭീകരമോ എന്ന് ഞാന്‍ ചോദിക്കില്ല. ധാരാളം സംഭവങ്ങള്‍ നടക്കുന്നു. പക്ഷെ പ്രതികരിക്കുന്നവര്‍ അപമാനിക്കപ്പെടുന്ന വ്യവസ്ഥിതിയാണ് ഇന്നുള്ളത്. "ഇങ്ങിനെ ഒക്കെ നടന്നാല്‍ അങ്ങിനെ ഒക്കെ ഉണ്ടാകും" എന്ന സമൂഹത്തിന്റെ ഈ കാഴ്ചപ്പാടാണ് മാറേണ്ടത്. മുകില്‍ പറഞ്ഞ പോലെ "ആരുടേയോ അമ്മയോ സഹോദരിയോ. അവളെ അസഭ്യം പറഞ്ഞു രസിക്കുമ്പോൾ സ്വന്തം അമ്മയേയോ സഹോദരിയേയോ വേറൊരുത്തൻ വേറെ എവിടെയെങ്കിലും അസഭ്യം പറഞ്ഞു രസിക്കുന്നുണ്ടാവും എന്ന ബോധമുള്ളവര്‍ ഈ പണിക്കു തുനിയില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും ഉണ്ടാവേണ്ടിയിരിക്കുന്നു.

    ReplyDelete
  20. ഒരുപാട് സത്യങ്ങളാണീ ലേഖനത്തിലുള്ളത്. പ്രതികരണശേഷി നഷ്ടപ്പെടുമ്പോഴാണു സ്ത്രീ താഴ്ത്തപ്പെടുന്നത്. നന്നായി ചേച്ചീ

    ReplyDelete
  21. തീർച്ചയായും സ്ത്രീകൾ സായുധരാകണം.അവർ കരാട്ടെയും,കളരിയുമൊക്കെ അഭ്യസിച്ചിരിക്കണം.അവരുടെ മാനം കാക്കാൻ അവർ തന്നെ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  22. തങ്ങളുടെ പുരുഷന്മാരോടുള്ള അവരുടെ കരുതലാണത്. സ്ത്രീകളുടെ ഇത്തരം ഒരുപാടു നിശ്ശബ്ദമായ കരുതലുകൾ കൂടെ ചേർന്നതാണു പുരുഷന്റെ ജന്മം.
    പ്രിയപ്പെട്ട മുകിലേ എത്രയോ സത്യമാണ് ഈ എഴുതിയിരിക്കുന്നത്. ഇങ്ങനെയുള്ള ലേഖനങ്ങളിടുമ്പോള്‍ ഒരു ലിങ്കു തരാന്‍ മറക്കരുത്. എന്‍റ കഥ വായിച്ചിട്ട് കുഞ്ഞൂസു തന്ന ലിങ്കാണിത്. എന്‍റ കഥയുടെ സാരവും ഇതു തന്നെയാണ്. ശരിക്കും പറഞ്ഞാലനുഭവം. അതു കഥയുടെ രൂപത്തിലാക്കി എന്നു മാത്രം. ആശംസകള്‍

    ReplyDelete
  23. മുകിലിന്റെ ഒരു വാക്കു പോലും കൂടുതലല്ല. പക്ഷെ കുറച്ചു കൂടി യാഥാര്‍ത്ഥ്യങ്ങള്‍.

    ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്നു എന്നിരിക്കട്ടെ. ബസില്‍,ബസ്‌ സ്റ്റോപ്പില്‍, എവിടെ ആണെങ്കിലും. കൂടി നില്‍ക്കുന്നവര്‍ ആരും പ്രതികരിക്കില്ല. അവരില്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ പിന്നെയും അനുകൂലമായി സംസാരിക്കും. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും ഒരു വാക്ക് പറയില്ല. ഒരിക്കല്‍ ഇതുപോലെ എതിര്‍ത്തു പറഞ്ഞ ഒരു കുട്ടിയുടെ നേര്‍ക്ക്‌ നോക്കി അവളുടെ പ്രായത്തിലുള്ളവര്‍ തന്നെ ചിരിക്കുന്നത് കാണാനിടയായി. എന്റെ മകള്‍ കൂട്ടുകാരിയെ ബസ്സില്‍ ശല്യപ്പെടുത്തിയവനോടു കര്‍ക്കശമായി സംസാരിച്ച ഒരു ദിവസം അവന്‍ ഒരു സ്റ്റോപ്പില്‍ ഇറങ്ങി,മൂന്നുപേര്‍ ചേര്‍ന്ന്‍ ബൈക്കില്‍ വന്ന്‍ അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍,ബസിന്റെ വാതില്‍ക്കല്‍ നിന്ന് നീങ്ങാന്‍ സമ്മതിക്കാതെ, ഒന്നോടെ പറയെടീ എന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ആ കെ.എസ്‌ ആര്‍ ടി ബസ്‌ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ വിട്ടു പോയി. പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന കുട്ടി പേടിച്ചു പോയി.
    എനിക്ക് പേടിയാണ് കൂട്ടരേ.. എന്റെ മകളോടു പ്രതികരിക്കാന്‍ പറയാന്‍....

    ReplyDelete
  24. It is quite delighting to see the feminine folks are enlightened and awakened now. In gender-status, the so-perceived weaklings of society have to be up and about from their domestic confinements, kicking away the conventional fences built around them rigidly by their forebears. It is high time to break the fetters of subservience to males and start walking away from the wicked breeding place of many a chauvinistic pig to find life in full colour.
    Summoning valour, let the woman's life be audaciously connected to everything and everyone in the society. Be the 'Equity’ a catch phrase like in the contemporary women of the outside world.
    In Australia where I am living now, harassing or bullying a woman is considered to be a serious criminal offence.

    Paradoxically though, I have just read this astounding news:
    Three women in Zimbabwe caught in possession of 33 used condoms full of semen have been charged with aggravated indecent assault after 17 men alleged they had been raped by them. The tree women in their mid-20s were arraigned before a magistrate court.

    I invite you to visit the following blog of mine-
    (http://ganga-in-his-domain-of-art.blogspot.com)

    and read my story that virtually puts a signature to this article:
    'The Indelible Stigmas of a Nation'

    Felicitations!

    ReplyDelete
  25. ഒരു പാവം പൂവിന്റെ സങ്കടം തീർചയായും ഒരു സത്യമാണ്.

    അത് നമ്മുടെ ഒക്കെ കൺസേൺ ആണ്.

    ഇവിടെ മുകിൽ അവതരിപ്പിച്ചിരിക്കുന്ന, പൊതുസ്ഥലങ്ങളിൽ, സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഠനം, കാലാകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാ‍ണ്, എന്നു തന്നെയുമല്ല, നമ്മൾ ഭൌതികമായി വികസിക്കുന്നെന്നു പറയുമ്പോഴും അതു കൂടുന്നതേ ഉള്ളു, കുറയുന്നില്ല.

    രാവീലെ, കുളിച്ച്, ദൈവവിശ്വാസികളായി, പുറത്തു പോകുന്ന പുരുഷന്മാരും അവരുടെ തിരുശേഷിപ്പുകളായ സന്തതികളുമാണ്, മറ്റുള്ള വീടുകളീലെ പെണ്ണുങ്ങളെ കാണുമ്പോൾ ലൈംഗികമായി വെകിളിപിടിച്ച് അവരെ പീഠിപ്പിക്കുന്നത്. അതേ പുരുഷന്മാരെയാണ്, അവരുടെ വീട്ടിലെ പെണ്ണുങ്ങൾ, പുറത്തുപോകുമ്പോൾ , അതേ പീഠനം അനുഭവിക്കുമ്പോൾ, സംരക്ഷിക്കുന്നത്.

    ഇതിലൊരു വിരോധാഭാസമല്ലേ?

    സ്വന്തം വീട്ടിലെ പെൺകുട്ടികളും, മറ്റു വീട്ടിലെ പെൺകുട്ടികളും ഒരുപോലെയാണെന്നു അഛനമ്മമാർ മക്കൾക്കു പറഞ്ഞു മനസിലാക്കിക്കൊടുക്കുന്ന വീട്ടിൽ വ്യത്യാസമുണ്ടാകില്ലേ? ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.


    ഇത് ഒന്നൊ രണ്ടൊ പേരു മാത്രം വിചാരിച്ചതുകൊണ്ടുമായില്ല, സമൂഹ്യമായി ചിന്തിക്കേണ്ടതാണ്. എന്നുപറഞ്ഞാൽ മനുഷ്യനു, കുറ്, സമൂഹത്തോടും രാഷ്ട്രത്തോടുമാണ് വേണ്ടത്.അല്ലാതെ ഇന്നത്തേതുപോലെ, മതത്തോടു, കൾട്ടുകളോടും സർനേമുകളോടും, ആകുമ്പോൾ ഇങ്ങനെയാകും.

    കേട്ടിട്ടില്ലേ,‘ഞാനാരാണെന്നറിയാമോടീ, എന്റെ സർനേം എന്താനെന്നറിയാമോടീ...‘ ഇത്തരം സമൂഹ്യ അഹങ്കാര ജല്പനങ്ങൾ. ഇതാ‍ണ്,പാവം പൂവിന്റെ മകളേപോലെയുള്ളവർ അനുഭവിക്കുന്നു എന്നുപറയുന്നത്.


    പിന്നെ, ഒരാശ്വാസം, പണ്ട് ഇതൊക്കെ അനുഭവിച്ചിരുന്നവർക്ക്, അതൊന്നും പുറത്തു പറയാനുള്ള അവസരങ്ങൾ ഇല്ലായിരുന്നു (എല്ലാ‍വരും പറയാനാഗ്രഹിച്ചിരുന്നുമില്ല).ഇന്ന് അതിനുള്ള് അവസരങ്ങൾ ഉണ്ട്.

    അതാണ്, ഈ പോസ്റ്റുകളിലൂടെയും ചർച്ചകളിലൂടെയും വെളിവാകുന്നത്.

    കൂട്ടരെ, സമൂഹ്യമായി ചിന്തിച്ചുകൊണ്ടുമാത്രമേ നമുക്കിതിനൊക്കെ ഒരു പരിഹാരം കാണാൻ കഴിയൂ.

    ReplyDelete
  26. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത ഓരോരുത്തരോടും നന്ദിയും സന്തോഷവും പറഞ്ഞുകൊള്ളട്ടെ.

    പാവം പൂവു പറഞ്ഞ കാര്യം ഈയൊരു വിഷയത്തിന്റെ അടിസ്ഥാനപ്രശ്നമാണു. അതുകൊണ്ടാണു ആരെങ്കിലും പ്രതികരിക്കുന്നതു കാണുമ്പോള്‍ കൂടെയുള്ളവര്‍ സപ്പോര്‍ട്ടു നല്‍കണം എന്ന കാര്യം ഞാന്‍ ഊന്നി പറയുന്നത്. പ്രതികരിക്കുന്നവര്‍ അവരെക്കൊണ്ടാവുന്ന അത്രയും ചെയ്തു. സപ്പോര്‍ട്ടു ചെയ്യുമ്പോള്‍ മറ്റുള്ളവരെക്കൊണ്ടാവുന്നതു അത്രയുമായി. അങ്ങനെയേ ഈ അസുഖം കുറയുകയുള്ളൂ.

    നമ്മുടെ ആണ്മക്കളോടു, വീട്ടിലെ പുരുഷന്മാരോടു നമ്മള്‍ കുറച്ചു കൂടെ തുറന്നു പറയുകയാവാം എന്നെനിക്കു തോന്നുന്നു. പ്രതികരിക്കുന്നതിന്റെ കുത്തക അവരെ‍ ഏല്പിക്കാന്‍ വേണ്ടിയല്ല. മറിച്ചു അവരുടെ മനസ്സില്‍ പെണ്‍ജീവികളോടു മോശമായി പെരുമാറാനുള്ള ഒരു പ്രവണത ഒരിക്കലും ഉണ്ടാവാതിരിക്കാന്‍ വേണ്ടി.

    (ചിലപ്പോള്‍ ചില പുരുഷന്മാര്‍ എന്തെങ്കിലും കേട്ടാല്‍ (ഈ വക കാര്യങ്ങള്‍) ഉടനെ തുള്ളും. ഒന്നു കേട്ടാല്‍ ഉടനെ പുരുഷന്മാര്‍ തുള്ളിക്കൊണ്ടു പ്രതികരിക്കാന്‍ ചെല്ലുന്നത് അവരുടെ വീക്ക്നെസ്സ് അല്ല. മറിച്ച് അവരുടെ സൂത്രം ആണു. മേലില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ശല്ല്യപ്പെടുത്താതിരിക്കാന്‍ സ്ത്രീകള്‍ക്കുള്ള താക്കീതും കൂടെയാണു ആ തുള്ളല്‍. അങ്ങനെയൊരു വശം കൂടെയുണ്ട് ഈ ഓട്ടംതുള്ളലിനു.)

    ഞാനോര്‍ക്കുന്നു. ബസ്സില്‍ കോളേജില്‍ പോകുന്ന ഒരു പെണ്‍കുട്ടിയെ ബസ് കണ്ട്ക്ടര്‍ 'സിനിമയ്ക്കു പോകുകയാണോ?' എന്നു ചോദിച്ചു ആക്ഷേപിച്ചത്. ഒരുപാടു വര്‍ഷങ്ങള്‍ക്കു മുമ്പാണു. (കന്‍സഷന്‍ റേറ്റില്‍ കുട്ടികള്‍ പോകുമ്പോള്‍ അവരെ വായില്‍ തോന്നുന്നതൊക്കെ പറയാം എന്ന ലൈസന്‍സ് ഉപയോഗിച്ചതാണവന്‍) പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ ബസ്സിലുണ്ടായിരുന്നു. അയാള്‍ കേള്‍കുകയും അവര്‍ ബസ്സില്‍ നിന്നിറങ്ങിയ ശേഷം അയാള്‍ കവലയില്‍ വിവരം പറഞ്ഞ് ബസ്സു തിരിച്ചു വന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു വച്ച്, കണ്ട്ക്ടറെ വലിച്ചിറക്കി പന്തു തട്ടുകയും ചെയ്തു. അതെന്തു കൊണ്ടു സംഭവിച്ചു? അയാള്‍ക്ക് അതെന്റെ നാട്ടിലെ പെണ്‍കുട്ടി എന്ന ബോധം ഉണ്ടായതുകൊണ്ട്. അവളുടെ മാനം കെട്ടതു സ്വന്തം മാനക്കേടായി കരുതാനുള്ള ബോധം അയാള്‍ക്കുണ്ടായതുകൊണ്ട്. ആ ബോധമാണു നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. അതാണു നമ്മള്‍ വീണ്ടെടുക്കേണ്ടത്.

    അതുകൊണ്ട് പാവം പൂവേ, മകള്‍ക്കുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുക. അവളെക്കൊണ്ടു കഴിയുന്ന കാര്യം, അവള്‍ തന്റേടത്തോടെ ചെയ്തു. അതൊരു ചെറിയ കാര്യമല്ല. ആയിരങ്ങള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നിടത്താണു നമ്മുടെ കുഞ്ഞുങ്ങള്‍ പ്രതികരിക്കുന്നത്. പൂവിനു അഭിമാനിക്കാം. നിര്‍ബന്ധിച്ചു കുട്ടികളെ കഷ്ടപ്പെടുത്തുവാനല്ല ഞാന്‍ പറയുന്നത്. പ്രതികരിക്കുമ്പോള്‍ കഷ്ടപ്പാടുകളുണ്ടായാലും നമുക്കു ഉള്ളില്‍ അഭിമാനിക്കാം എന്നോര്‍ക്കുകയാണു.

    ReplyDelete
  27. ‘അവളുടെ മാനം കെട്ടതു സ്വന്തം മാനക്കേടായി കരുതാനുള്ള ബോധം അയാള്‍ക്കുണ്ടായതുകൊണ്ട്. ആ ബോധമാണു നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. അതാണു നമ്മള്‍ വീണ്ടെടുക്കേണ്ടത്.‘

    ത്രീർശ്ചയായും അതാണ് നമ്മൾ വീണ്ടെടുക്കേണ്ടത്.മുകിലു പറയുന്നതു ശരിയാണ്.

    ഇന്നത്തെ അവസ്ഥയിൽ ഓരോ മനുഷ്യരും ഞാൻ ഒറ്റക്കാണ് അല്ലെങ്കിൽ എനിക്ക് ഒറ്റക്ക് എല്ലാം ചെയ്യാം എന്ന് പല പല കാരണങ്ങൾ കൊണ്ടു ചിന്തിക്കുന്നു. ആ തരത്തിലുള്ള ചിന്തയിൽ അവർ വളരെ മുന്നോട്ടു പോയിരിക്കുന്നു.

    വീട്ടിലുള്ളവരും, നാട്ടിലുള്ളവരും, സ്കൂളുകളും ആദ്യമായി ഈ പ്രശ്നം മനസിലാക്കണം. ഇങ്ങനെ ഒരു പ്രശ്നം നമ്മുടെ സമൂഹത്തിലുണ്ട് എന്നംഗീകരിക്കണം.കണ്ണടച്ചിരിക്കരുത്. അതിനു വേണ്ടി സമൂഹത്തെ ഒന്നായി നമ്മൾ കാണണം. കാണുന്നോ എന്ന ആശങ്കയാണ് എന്റെ കമന്റിൽ ഞാൻ പ്രകടിപ്പിച്ചത്.

    സംഭാഷണം കൊണ്ടു ധരാളം കാര്യങ്ങൾ പരിഹരിക്കാം.കുടുംബങ്ങൾക്കുള്ളിൽ സംസാരങ്ങൾ തുടങ്ങണം.ഇനിയും വരുന്ന കമന്റുകളീൽ/പോസ്റ്റുകളിൽ ഈ വിഷയത്തെക്കുറിച്ചു കൂടുതൽ ചർച്ചകൾ ഉണ്ടാകട്ടെ എന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  28. സുഹൃത്തെ,മുകില്‍.
    ഫയര്‍ഫ്ലൈയുടെ ലേഖനവും,അതിനുതാങ്കളെഴുതിയ അനുബന്ധവും വായിച്ചു.അതിന്റെ സോഷ്യല്‍ കമ്മിറ്റ്മെന്റിനെ ബഹുമാനിക്കുന്നതോടൊപ്പം,കാലികപ്രസ്ക്തിയുള്ള തികച്ചും ഗൗരവമായ ഒരുവിഷയത്തെ,പതിവു സ്ത്രീവിഹ്വലതകളുടെ ചതുരത്തിനുള്ളില്‍നിന്ന് പുറത്തുകടക്കാതെ വിലയിരുത്തുന്നതായി,പങ്കുവെക്കുന്നതായി തോന്നി വായനക്ക് ശേഷം.
    പലനിരീക്ഷിണങ്ങളോടും,എനിക്ക് ശക്തമായവിയോചിപ്പുമുണ്ട്,സമയം കണ്ടെത്താനായാല്‍ വിശദമായി അഭിപ്രായം രേഖപ്പെടുത്താന്‍ വീണ്ടുമെത്താം

    ReplyDelete
  29. മൂല്യങ്ങളുടെ തകര്‍ച്ചയും അണു കുടുംബങ്ങളുടെ ആവിര്‍ഭാവവുമാണ് ഇന്നത്തെ ദുസ്സ്ഥിതിയുടെ കാരണം. കുടുംബങ്ങളില്‍ നിന്ന് പഠിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ ഇന്ന്‍ ഇല്ലാതായിരിക്കുന്നു.

    സ്ത്രീകള്‍ പ്രതിരോധിക്കുന്നത് എത്രത്തോളം ഫലവത്താകും എന്നും എനിക്ക് സംശയമുണ്ട്. പണ്ട് ശക്തമായ ഒരു നോട്ടം കൊണ്ടോ രണ്ടു വാക്കുകൊണ്ടോ അക്രമം അവസാനിക്കുമായിരുന്നു. ഇന്നു പ്രതികരണം പലരും ആസ്വദിക്കുകയാണ് ചെയ്യുന്നത്. മുന്‍പൊക്കെ ഒരു ദേശത്തിലുള്ളവര്‍ എല്ലാവരും പരസ്പരം അറിയുന്നവരായിരുന്നു. ഇന്നു തൊട്ടു മുന്‍പിലെ വീട്ടിലെ ആളെപ്പോലും ആര്‍ക്കും അറിയില്ല. സ്വന്തം കുട്ടിയെ അടുത്ത വീട്ടിലേക്കു പറഞ്ഞു വിടാന്‍ നമ്മില്‍ ആര്‍ക്കാണ് ധൈര്യമുള്ളത്...? നമ്മള്‍ സ്വന്തം രക്ത ബന്ധങ്ങളെപ്പോലും അവിശ്വസിക്കുന്നു...
    അതി ശക്തമായ നിയമം മാത്രമേ പരിഹാരമുള്ളു.

    ReplyDelete
  30. @മുകില്‍,

    പോസ്റ്റ്‌ ഇട്ട അന്ന് തന്നെ വായിച്ചിരുന്നെങ്കിലും, ജോലിത്തിരക്കും ചില്ലറ ആരോഗ്യ പ്രശ്നങ്ങലുമോക്കെയായി കമന്റൊന്നും ഇടാതെ വിടുകയായിരുന്നു. ഇങ്ങനെയൊരു പോസ്റ്റ്‌ എന്റെ പോസ്റ്റുകള്‍ക്ക്‌ അനുബന്ധമായി ആവശ്യം തന്നെയായിരുന്നു. ഞാന്‍ പറയാന്‍ വിട്ടു പോയ ഒരു പാട് കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം, നന്ദി. :)

    ReplyDelete
  31. @ഒരു പാവം പൂവേ,

    എന്തിനാണിത്ര പാവമാകുന്നത്? അത് കൊണ്ടല്ലേ പലര്‍ക്കും താങ്കളെ ഭയപ്പെടുത്താന്‍ കഴിയുന്നത്‌? പാവമായിരുന്നത് കൊണ്ട് ഇവിടെ സമാധാനമായി ജീവിക്കാന്‍ കഴിയുമോ? അങ്ങനെ ഒരു പാട് പേര്‍ സ്വയം പാവമായി സങ്കല്‍പ്പിച്ചു ഒന്നിനോടും പ്രതികരിക്കാതെ ഇരുന്നത് കൊണ്ടല്ലേ ഇന്ന് ഇങ്ങനെയൊരു ലേഖന പരമ്പരയുടെ തന്നെ ആവശ്യം വന്നത്? ബസ്സില്‍ അങ്ങനെയൊരു അക്രമം നടന്നാല്‍ പ്രതികരിക്കാതെ അതിനു നിന്ന് കൊടുക്കാനാണോ പിന്നെ മകളോട് പറയേണ്ടത്? അങ്ങനെ പ്രതികരിക്കാതെ നിന്നത് കൊണ്ട് അവള്‍ അപമാനത്തില്‍ നിന്ന് രക്ഷപ്പെടുമോ? എല്ലായിടത്തും കേറി പ്രതികരിച്ചു ധീര രക്തസാക്ഷിയാകണം എന്നൊന്നുമില്ല, പക്ഷെ കഴിയുന്ന അത്രയും സാഹചര്യങ്ങളില്‍ പ്രതികരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

    ReplyDelete
  32. മുന്‍പൊരിക്കല്‍ സുഹൃത്തിനോടൊപ്പം ബസില്‍ കയറി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പുറകിലെ സീറ്റില്‍ നിന്നും തോണ്ടലും പിച്ചലും തുടങ്ങി . എഴുന്നേറ്റു തിരിഞ്ഞു നിന്ന് മര്യാദയ്ക്കിരുന്നില്ലെങ്കില്‍ അടിച്ചു പല്ല് കൊഴിക്കുമെന്നു നല്ല ഉറക്കെത്തന്നെ പറഞ്ഞു. അതോടെ ശല്യവും തീര്‍ന്നു. അന്നാ ബസിലുണ്ടായിരുന്ന ആരും എനിക്കനുകൂലമായി ഒരക്ഷരം പോലും പറഞ്ഞില്ല. എന്തിനു, കൂടെയിരുന്ന സുഹൃത്ത് പോലും ബസില്‍ നിന്നിറങ്ങിയ ശേഷം എന്നെ കുറ്റപ്പെടുത്തും പോലെയാണ് സംസാരിച്ചത്. കണ്ടക്ടരാകട്ടെ, ഇറങ്ങാന്‍ സമയം, എന്തിനാ ഇത്ര ബഹളം വച്ചത്, ഞങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ അവനെ ഒതുക്കിത്തരുമായിരുന്നല്ലോ എന്നാണു മൊഴിഞ്ഞത്.

    ഇത്രയും പറഞ്ഞത്.., ആരും എന്നെ അനുകൂലിച്ചില്ലെന്ന പരാതി പറയാനല്ല, ആര് അനുകൂലിചാലും ഇല്ലെങ്കിലും അത് പറയാനുള്ള(വേണ്ടി വന്നാല്‍ പ്രവര്‍ത്തിക്കാനും) ധൈര്യം എനിക്കുണ്ട്. ആരെങ്കിലും താങ്ങി നിന്നാലേ പെണ്ണുങ്ങള്‍ക്ക്‌ എന്തും ചെയ്യാനാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നെയില്ല. ടീനജിന്റെ തുടക്കത്തില്‍ ഒന്ന് രണ്ടു തവണ ബസില്‍ നിന്നും അപ്രതീക്ഷിതമായി ഇത്തരം നുള്ളലും തോണ്ടലും കിട്ടിയപ്പോള്‍ പകചു പോയിട്ടുണ്ട്. അപ്പോഴനുഭവിച്ച ആത്മനിന്ദ, അപ്പോഴാണ്‌ ഞാന്‍ തീരുമാനിച്ചത്, എന്റെ ശരീരത്തിന്റെ പരമാധികാരി ഞാന്‍ തന്നെയാണ്, അല്ലാതെ കണ്ട ഞരമ്പ് രോഗികളല്ല, എന്ന്. പിന്നീടൊരിക്കലും എന്റെ നേര്‍ക്ക്‌ അത്തരത്തില്‍ നീളുന്ന കൈകളുടെ ഉടമകളെ വെറുതെ വിട്ടിട്ടില്ല.

    ReplyDelete
  33. അങ്ങിനെ തന്നെയാണ് വേണ്ടത്. ധീരമായി ചെറുത്തു നിന്നാല്‍,പ്രതികരിച്ചാല്‍ അവര്‍ ഒതുങ്ങും. പക്ഷെ ഈ വര്‍ത്തമാന കാലത്തില്‍ അവര്‍ അതിനു പകരം വീട്ടാന്‍ ശ്രമിക്കും. നമുക്കറിയാം, നമ്മള്‍ ഇങ്ങിനെ തന്നെയാണ് ചെയ്യേണ്ടതെന്ന്.. അത് നമ്മുടെ കുട്ടിയാവുംപോള്‍, അവള്‍ തനിച്ചു യാത്ര ചെയ്യേണ്ടി വരുമ്പോള്‍, നമുക്ക് അത്രയേറെ ധൈര്യപ്പെടാനാവില്ല.

    ReplyDelete
  34. http://vinayayutelokam.blogspot.com/2009/12/blog-post.html
    തിരിച്ചൊന്നും ചെയ്യാനാകില്ലെന്ന അവസ്ഥയില്‍, ജീവന്‍ തന്നെ അപകടത്തിലാകും എന്ന് കണ്ടാല്‍, വിനയ മകള്‍ക്ക് കൊടുത്ത ഈ ഉപദേശം തന്നെയാണ് ബെസ്റ്റ്. എന്റെ പോസ്റ്റുകള്‍ക്ക്‌ കടക വിരുദ്ധമായ നിലപാടായി തോന്നാമെങ്കിലും, അതിനോട് ചേര്‍ത്തു വായിക്കേണ്ടത് തന്നെയാണ് ഇത്, പ്രത്യേകിച്ചും കൊച്ചു കുട്ടികളുടെ കാര്യത്തില്‍.

    ReplyDelete
  35. എന്താണിത്..? പോയിപ്പോയി നമ്മള്‍ ഇത്തരം തീരുമാനങ്ങള്‍ ശരി എന്ന് സമ്മതി ക്കുകയാണോ..?
    വിനയയുടെ പോസ്റ്റ്‌ ഇപ്പോഴാണ് വായിക്കുന്നത്. അമ്മ എന്നാ നിലയില്‍ ആ മകള്‍ക്ക് കൊടുത്ത ഈറ്റവും തെറ്റായ ഉപദേശം എന്നെ ഞാന്‍ പറയൂ.
    12 വയസ്സുള്ള ഒരു കുഞ്ഞിനു കൊടുക്കേണ്ട ഉപദേശം ഇങ്ങിനെയാണോ..? പ്രായപൂര്‍ത്തിയായ ഒരു മകളോട് പറഞ്ഞാല്‍ ന്യായീകരണമുണ്ട്. കന്യകാത്വത്തെപ്പ റ്റി യുള്ള വികലമായ ആധികളില്‍ നിന്ന് നമുക്ക് മുക്തരാകാം. പക്ഷെ ഈ പ്രായമുള്ള ഒരു കുട്ടിയുടെ ശരീരത്തിനെല്‍ക്കുന്ന ക്ഷതങ്ങളോ..? അല്ലെങ്കില്‍ അമ്മയുടെ ഉപദേശം അവള്‍ തെറ്റായി എടുക്കില്ലെന്ന് എന്താണ് ഉറപ്പ് ..?
    ഞാന്‍ പറയുന്നത് കുട്ടികളെ, അവര്‍ ചെന്ന് പെടാനിടയാവുന്ന അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശീലിപ്പിക്കയാണ് വേണ്ടതെന്നാണ്. മനസ്സിലാക്കാനുള്ള പ്രായമാവുമ്പോള്‍ അവര്‍ കെ.ആര്‍. മീരയുടെ കഥ യിലെപ്പോലെ rape ചെയ്തവനെ പരിഹസിചോട്ടെ.

    ReplyDelete
  36. എങ്കില്‍ മകളുടെ കാര്യത്തില്‍ വളരെയേറെ ആധിയുള്ള പൂവ് പറയൂ..താങ്കളുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ആണ് ഇത്തരം ഒരവസ്ഥയില്‍ അകപ്പെട്ടു പോകുന്നതെങ്കില്‍ എന്ത് ചെയ്യണമെന്നാണ് ഉപദേശിക്കുക?

    ReplyDelete
  37. ഫയര്‍ ഫ്ലൈ, ഈ ചോദ്യം വായിച്ചിട്ട് കുറച്ചു നേരമായി.മറുപടി സത്യസന്ധമായിരിക്കണം എന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് താമസിച്ചു.
    എനിക്കിതേപ്പറ്റി വിശദമായി പറയാനുണ്ട്.പക്ഷെ,ഈ പോസ്റ്റിന്റെ പരിധികളില്‍ നിന്ന് പറയാമോ എന്ന് സംശയം.
    എന്റെ മകള്‍ ഇപ്പോള്‍ കാര്യങ്ങളെ മനസ്സിലാക്കാനും പെരുമാറാനും വേണ്ടപ്പോള്‍ പ്രതികരിക്കാനും കഴിവുള്ള ഒരു യുവതി ആയിക്കഴിഞ്ഞു. ആ സുരക്ഷിതത്വത്തിന്റെ (അത് സുരക്ഷിതത്വമാണെങ്കില്‍...!)ഉള്ളില്‍ നിന്നു കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിനോട് നീതി കാട്ടാന്‍ കഴിയണമല്ലോ.

    ഇന്ന്,എന്റെ മകളുടെ ഈ പ്രായത്തില്‍ അവള്‍ക്കു ണ്ടാകുന്ന അനുഭവമാണിത് എങ്കില്‍ വിനയ പറഞ്ഞ മറുപടി ഞാന്‍ പറയും. പക്ഷെ ഒരു ചെറിയ കുട്ടിക്ക് ഇത്തരം ഉപദേശം നല്‍കിയാല്‍ അത് മാനസികവും ശാരീരികവുമായ എന്തെല്ലാം ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുകയില്ല...!!
    ഇനി ഞാന്‍ എന്ത് ചെയ്യും,എന്ന്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ മകളോട് ഇത്തരം പല സന്ദര്‍ഭങ്ങളെ പറ്റിയും ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തിരുന്നു. അവള്‍ പോകാനിടയുള്ള സ്ഥലങ്ങള്‍,സാഹചര്യങ്ങള്‍.. വ്യക്തികള്‍ ഇവരെപ്പറ്റി നന്നായി മനസ്സിലാക്കാനും മുന്നറിയിപ്പ് നല്‍കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു.
    ഇനി പറയുന്നത് ക്രൂരമായെന്കില്‍ ക്ഷമിക്കുക. ഒരു നരാധാമന്റെ കയ്യില്‍ പെട്ട് ഈവിധം പെരുമാറി തകര്‍ന്നു പോയി തിരിച്ചു വരുന്നതിനേക്കാള്‍, കഴിയുന്നത്ര പൊരുതി ഇല്ലാതാവുന്ന മകളെയാണ് ഞാന്‍ prefer ചെയ്യുന്നത്.(അത് അവള്‍ നാളെ വിവാഹ കമ്പോളത്തില്‍ എടുക്കാ ചരക്കാകും എന്ന ഭയം കൊണ്ടല്ല,ഒരിക്കലുമല്ല)
    ഇനി നമ്മുടെ വിഷയത്തില്‍. ഇത്തരം അനീതികളോട് പ്രതികരിച്ചിട്ടുണ്ട്. എന്നാലും മറ്റൊന്നുകൂടി ചെയ്യും. എന്റെ ഭര്‍ത്താവോ മകനോ സഹോദരനോ,എനിക്കറിയാവുന്ന ഏതെന്കിലും ഒരു പുരുഷനോ ഇത്തരം പ്രവൃത്തികളില്‍ പങ്കെടുത്തു എന്നറിയാനിടയായാല്‍ ഒരിക്കലും ക്ഷമിക്കുന്ന പ്രശ്നമേയില്ല.

    ReplyDelete
  38. സോറി മുകില്‍, സംഗതി മുകിലിന്റെ വിഷയത്തില്‍ നിന്നൊക്കെ വിട്ടു കാട് കയറുന്നുണ്ടെന്നറിയാം ..എങ്കിലും പൂവിനോട് രണ്ടു വാക്ക് കൂടി..

    മുന്‍പ് സൌമ്യ അബോധാവസ്ടയില്‍ ICU വില്‍ മരണത്തോട് മല്ലടിക്കുമ്പോഴും സൌമ്യയോടുള്ള വഴിഞ്ഞൊഴുകുന്ന സ്നേഹം നിറഞ്ഞു പലരും ബ്ലോഗിലും ബസിലുമൊക്കെ ഇതേ വാചകം പറയുന്നത് കേട്ടു. 'ഇനി തിരിചു വന്നിട്ടെന്തിനാ മരിക്കുന്നതാണ് നല്ലതെന്ന്'. തന്റെതല്ലാത്ത തെറ്റിന് ആക്രമിക്കപ്പെട്ട് ശരീരം പിചിചീന്ടപ്പെട്ടു എന്നാ ഒരു കാരണത്താല്‍ അവള്‍ മരിച്ചു പോകട്ടെ എന്നാഗ്രഹിക്കുന്നത്, സോറി, എനിക്ക് യോജിക്കാന്‍ കഴിയില്ല. താങ്കള്‍ക്കു താങ്കളുടെ അഭിപ്രായം, എന്നാല്‍ എന്റെ മകള്‍ക്കാണ് അത് സംഭവിക്കുന്നതെങ്കില്‍, ഒരിക്കലും, ഒരു നിമിഷം പോലും ഞാന്‍ അതാഗ്രഹിക്കില്ല. എനിക്കുള്ളതെല്ലാം കൊടുത്ത് അവളെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരും, സ്വന്തം കാലില്‍ നിര്‍ത്തും, തലയുയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കാനുള്ള ധൈര്യം നല്‍കും. അത് ചെയ്തവനെ കയ്യില്‍ കിട്ടിയാല്‍/അതാരാണെന്നരിയാമെന്കില്‍, അവന്‍ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാക്കിയിരിക്കും. ശിക്ഷ എന്റെ മകള്‍ക്കല്ല, അയാള്‍ക്ക്‌, അയാള്‍ക്ക്‌ മാത്രം. ഇത്തരം ഒരവസ്ഥയില്‍ മകള്‍ പൊരുതി മരിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന താങ്കള്‍, പിന്നെന്തേ, മകളെ ശല്യം ചെയ്യുന്നവരോടും സമരസപ്പെട്ടു പോകുന്നതാണ് നല്ലതെന്ന് കരുതുന്നു?

    >>>അത് അവള്‍ നാളെ വിവാഹ കമ്പോളത്തില്‍ എടുക്കാ ചരക്കാകും എന്ന ഭയം കൊണ്ടല്ല,ഒരിക്കലുമല്ല>>
    അതല്ല പ്രശ്നമെങ്കില്‍ പിന്നെന്താണ് താങ്കളുടെ പ്രശ്നം? പിന്നെന്തിനാണ് ഒരു തെറ്റും ചെയ്യാത്ത അവള്‍ മരിക്കുന്നതാണ് നല്ലതെന്ന് താങ്കള്‍ വിചാരിക്കുന്നു?

    ReplyDelete
  39. ലൈ..

    എന്റെ ആശയം മനസ്സിലായില്ലേ..?
    സൌമ്യയെപ്പോലെ പ്രായ പൂര്‍ത്തിയായ ഒരു കുട്ടിയുടെ കാര്യമല്ല,ഞാന്‍ പറഞ്ഞത്.(ഞാന്‍ സൂചിപ്പിച്ചല്ലോ,എന്റെ മകള്‍ക്ക്,ഈ പ്രായത്തില്‍ ഞാന്‍ ഈ ഉപദേശം കൊടുക്കും,എന്ന്.)
    sex,rape ഇതൊക്കെ തിരിച്ചറിയാത്ത പ്രായമുള്ള ഒരു കുട്ടിയോട്, അങ്ങിനെ ആക്രമിക്കാന്‍ വരുന്നയാള്‍ക്ക് കീഴടങ്ങാം എന്ന് പറഞ്ഞാല്‍,ഒരു പില്‍ കൊണ്ട് നേരിടാം എന്ന് പഠിപ്പിച്ചാല്‍, വളര്‍ന്നു വരുമ്പോള്‍ അവള്‍ ഇതിനെ എത്ര ലാഘവത്തോടെ കാണും.. ഒരു പക്ഷെ അതൊരു തെറ്റായ മനസ്സിലാക്കല്‍ ആണെങ്കില്‍ ...? അതിനര്‍ഥം ഉപദ്രവിക്കപ്പെട്ട കുട്ടിയെ ഉപേക്ഷിക്കും എന്നല്ലല്ലോ.

    ഫയര്‍ ഫ്ലൈ കേരളത്തില്‍ സംഭവിക്കുന്നതെന്താണ് എന്ന് നമ്മളെല്ലാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഒറ്റയ്ക്ക് ഒരു കുട്ടിക്ക് ഒരു ഉപദ്രവകാരിയെ നേരിടാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് ഭയപ്പെടെണ്ടതുണ്ട്. കിട്ടിയതിരിക്കട്ടെ എന്ന് മിണ്ടാതിരിക്കണം എന്നല്ല. പക്ഷെ, പ്രതികരിക്കുന്നതും ചീത്ത പറ യുന്നതും കൊണ്ട് പിന്മാറുന്ന കാലം കഴിഞ്ഞു പോയി. ഇന്ന് അത് enjoy ചെയ്യുകയും അവരെ target ചെയ്യുകയും ചെയ്യുന്ന കാലമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു, സൌമ്യക്കുണ്ടായത്. പക്ഷെ, അതിനു ശേഷം train ല്‍ രണ്ടു സമാന സംഭവങ്ങള്‍ ഉണ്ടായി. കേവല വ്യക്തികള്‍ക്ക് വലുതായൊന്നും ചെയ്യാനാവുകയില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിക്കുന്നെങ്കില്‍ പോലും..സമൂഹവും നിയമവും,വ്യക്തികളും ഒരേപോലെ നേരിട്ടാല്‍ മാത്രമേ ഫലമുണ്ടാവുകായുള്ളൂ
    നിര്‍ഭാഗ്യ വശാല്‍ അത് സംഭവിക്കുന്നില്ല...

    ReplyDelete
  40. ഒരു പാവം പൂവ്

    ആദ്യമായി എഴുതി,

    ‘എനിക്ക് പേടിയാണ് കൂട്ടരേ.. എന്റെ മകളോടു പ്രതികരിക്കാന്‍ പറയാന്‍....‘

    തീർശ്ചയായും ശരിയാണ്. കാരണം പ്രതികരിച്ഛാൽ അതിന്റെ പ്രത്യാഖാതം എന്തായിരിക്കും, എന്നുള്ള ഒരമ്മയുടെ വേവലാതി. അവർ മകളെ ഉപ്രദ്രവിക്കാമെന്നുള്ളതാകാം ആ വേവലാതിയുടെ കാരണം, എന്ന് ആർക്കും തോന്നും എനിക്കും തോന്നി.ധാരാളം അമ്മമാർക്ക് അങ്ങനെ തോന്നും.

    അടുത്ത കമന്റിൽ, അതായത് വിനയയുടെ പോസ്റ്റ് ഫയറ് കൊടുത്ത ലിങ്കിൽ നിന്നു വായിച്ചതിനു ശേഷം,എഴുതി, വിനയയുടെ പ്രതികരണത്തോടു യോജിക്കുന്നില്ല എന്ന്.

    ‘കന്യകാത്വത്തെപ്പ റ്റി യുള്ള വികലമായ ആധികളില്‍ നിന്ന് നമുക്ക് മുക്തരാകാം. പക്ഷെ ഈ പ്രായമുള്ള ഒരു കുട്ടിയുടെ ശരീരത്തിനെല്‍ക്കുന്ന ക്ഷതങ്ങളോ..? അല്ലെങ്കില്‍ അമ്മയുടെ ഉപദേശം അവള്‍ തെറ്റായി എടുക്കില്ലെന്ന് എന്താണ് ഉറപ്പ് ..?‘

    ഇവിടെയും ശരീരത്തിനേൽക്കുന്ന ക്ഷതങ്ങളേക്കുറിച്ചു വേവലാതിപ്പെടുന്നുണ്ട്, കന്യകാത്വത്തെക്കുറിച്ചുള്ള വികലമായ ആധികളല്ല അത് എന്നും പറയുന്നുണ്ട്.

    അടുത്ത കമന്റിൽ ഫയറിന്റെ ചോദ്യത്തിനു മറുപടിയായി എഴുതി;
    ‘ഇനി പറയുന്നത് ക്രൂരമായെന്കില്‍ ക്ഷമിക്കുക. ഒരു നരാധാമന്റെ കയ്യില്‍ പെട്ട് ഈവിധം പെരുമാറി തകര്‍ന്നു പോയി തിരിച്ചു വരുന്നതിനേക്കാള്‍, കഴിയുന്നത്ര പൊരുതി ഇല്ലാതാവുന്ന മകളെയാണ് ഞാന്‍ prefer ചെയ്യുന്നത്.(അത് അവള്‍ നാളെ വിവാഹ കമ്പോളത്തില്‍ എടുക്കാ ചരക്കാകും എന്ന ഭയം കൊണ്ടല്ല,ഒരിക്കലുമല്ല)‘

    ഇത്രയും എഴുതിയതു കൂട്ടിവായിക്കുമ്പോൽ, പൂവ് സ്വയം കോണ്ട്രഡിക്റ്റു ചെയ്യുന്നതാണ് കാണുന്നത്.

    അതായത്, ആദ്യം പറയുന്നു മകളോടു പ്രതികരിക്കാൻ പറയാൻ ഭയമണെന്ന്, അവസാനം പറയുന്നു മകൾ പൊരുതി ഇല്ലാതാകുന്നതാണ് പ്രിഫർ ചെയ്യുന്നത് എന്ന്. പൊരുതുക എന്നുപറയുന്നത് പ്രതികരണമെന്നാണല്ലോ അർഥമാക്കേണ്ടത്.

    പ്രതികരിക്കാനുള്ള മാനസികാ‍വസ്ഥയുണ്ടാക്കിക്കൊടുക്കാത്ത അവസ്ഥയിൽ കുട്ടികൾ പ്രതികരിക്കുമോ? ഇല്ലല്ലോ?

    അപ്പോൾ, അങ്ങനെയൊരവസരത്തിൽ അകപ്പെട്ടാൽ, അതായത്, റേപ്പിനീരയായാൽ, മകൾ വീട്ടിലേക്ക് പരാജയപ്പെട്ടു തിരിച്ചു വരുന്നതിനേക്കാൾ ഇല്ലാതാകുകയാണ് താങ്കൾ പ്രിഫർ ചെയ്യുന്നത്.

    അതിനു കാരണം, കന്യകാത്വത്തെക്കുറിച്ചുള്ള ആവലാതിയോ വിവാഹക്കമ്പോളത്തിൽ വിലകുറയുമെന്ന ഭയമോ അല്ലെന്നു വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, പിന്നെ എന്തു കോണ്ടാണ് അങ്ങനെ പറയുന്നതെന്ന് വായനക്കാർക്കു വേണ്ടി വ്യക്തമാക്കുമല്ലോ.

    പൂവിനെപ്പോലെ ചിന്തിക്കുന്ന ധാരാളം ആളുകളുണ്ട്. അറിയാം, ആ ചിന്തയുടെ കാരണം എന്താണ് എന്നു മനസിലാക്കാൻ ശ്രമിക്കുകയാണ്.

    ReplyDelete
  41. ഞാന്‍ പറഞ്ഞത്‌ ശരിയായി മനസിലാക്കിയില്ല എന്നു തോന്നുന്നു.

    ആദ്യം മുകിലിന്റെ അനുബന്ധത്തിനുള്ള മറുപടിയില്‍ ഒരു പ്രത്യേക അനുഭവം പറഞ്ഞു. അതിനോട് ചേര്‍ത്താണ് ഞാന്‍ പറഞ്ഞത്‌, പ്രതികരിക്കാന്‍ പറയാന്‍ എനിക്ക് പേടിയാണെന്ന്.
    അതിനര്‍ഥം സ്വന്തം ശരീരത്തോടോ വ്യക്തിത്വത്തിനോടൊ ഉള്ള അതിക്രമങ്ങളെ സഹിച്ചു മിണ്ടാതിരിക്കണം എന്നല്ല. അപ്പോള്‍ ചോദിക്കാം ,മറ്റുള്ളവരുടെ നേര്‍ക്ക്‌ എന്തുമാവാം,ഞാന്‍ സുരക്ഷിതയാണെന്കില്‍,എന്ന്‌ അല്ലെ...? എന്നും

    നമുക്ക് ബസില്‍ യാത്രചെയ്യുമ്പോള്‍ ആരെങ്കിലും മര്യാദകേട് കാണിച്ചാല്‍ ആദ്യം സുരക്ഷിതമായ ഒരിടത്തേക്ക് നീങ്ങി നില്‍ക്കാം, പിന്നെ തുറിച്ചു നോക്കാം. നീങ്ങി നില്‍ക്കാന്‍ പറയാം. കേട്ടില്ലെങ്കില്‍ ചെരുപ്പ് കൊണ്ട് അവന്റെ കാല്‍ ചവിട്ടി അരയ്ക്കാം. മുകളില്‍ പിടിച്ച കയ്യിന്റെ ഇടയിലൂടെ വരുന്ന കയ്യില്‍ പെട്ടെന്നൊരു കടി കൊടുക്കാം. ഇതൊക്കെ ചെയ്യാവുന്ന കാര്യങ്ങളാണ്. പക്ഷെ തികച്ചും മാനസികമായ അവസ്ഥകള്‍ കൊണ്ട് സ്ത്രീകളെ ഉപദ്രവിക്കുന്നവരെ മാത്രമേ ഇങ്ങിനെ നിയന്ത്രിക്കാനാവുകയുള്ളു. ഒരു racket ന്റെ ഭാഗമായി പെണ്‍കുട്ടികളെ നോട്ടമിട്ടു നടക്കുന്നവരുണ്ട്. അത്തരം ആളുകളോട് പ്രതികരിച്ചാല്‍ അതവിടെ അവസാനിക്കുകയില്ല. അതു മാത്രമല്ല, ഇങ്ങിനെ ചെയ്യുന്ന കുട്ടികളോടു പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നവരുമുണ്ട്. എപ്പോഴും കുട്ടികളുടെ കൂടെ നടക്കാന്‍ കഴിയാത്തിടത്തോളം അവരോട് ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ നോക്കണം എന്നു പറയാനേ പറ്റുകയുള്ളൂ എന്നു ഞാന്‍ വിചാരിക്കുന്നു.

    ഇനി, വിനയയുടെ മറുപടിയുടെ പ്രതികരണം.

    ആ പ്രായത്തിലുള്ള ഒരു കുട്ടി അത്തരം ഒരു ഉപദേശംഎങ്ങിനെ മനസിലാക്കുംഎന്നു ഞാന്‍ സംശയിക്കുന്നു. ഒന്ന് ഡെറ്റോള്‍ ഒഴിച്ച് കുളിച്ചാല്‍ , ഒരാളുമായി ബന്ധമുണ്ടായാല്‍ ഗുളിക കഴിച്ചാല്‍, മതി എന്നു വിശ്വസിച്ചു പോയാല്‍ പിന്നീട് വലുതാവുമ്പോള്‍ ജീവിതത്തോട് അത്തരം ഒരു ലാഘവ സമീപനം ഉണ്ടാവുകയില്ല എന്നു പറയാനാവുമോ..? അതെ സമയം ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഒരു മനുഷ്യനില്‍ നിന്നുണ്ടായ ആക്രമണം സഹിച്ച കുട്ടിയോട് തീര്‍ച്ചയായും പറയാം, മോള്‍ വിഷമിക്കണ്ട,മോള്‍ നടന്നു പോയപ്പോള്‍ ഒരു പട്ടിയോ കാളയോ മോളെ ആക്രമിച്ചു എന്നു കരുതിയാല്‍ മതി. നമ്മള്‍ അറിയാതെ വന്നുപോയ ഒരപകടത്തിനു നമ്മള്‍ ഉത്തരവാദികളല്ല,എന്ന്. അവളെ കുളിപ്പിക്കാം,ഡെറ്റോള്‍ ഇട്ടു തന്നെ. ഡോക്ടറെ കാണിച്ചു പരിശോധിപ്പിക്കുകയുമാവാം. അമ്മയെന്ന നിലയില്‍ അവളുടെ കൂടെ എല്ലാ സപ്പോര്‍ട്ടുമായി നില്‍ക്കുകയുമാവാം. അല്ലാതെ റേപ്പില്‍ നിന്ന് രക്ഷ പെട്ട് വരുന്ന മകളെ മറ്റാരും അറിയും മുന്‍പു കൊന്നുകളയണം എന്നല്ല. തന്നാലാവുന്നവിധം അവള്‍ ആ അനീതിയോടു പ്രതികരിക്കുക തന്നെ വേണം, വിനയയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാന്‍ മകളോട് പറയും,മോളെ, മോള്‍ക്ക്‌ അത്തരം വഴിയില്‍ കൂടി നടക്കേണ്ടി വന്നാല്‍ ഒറ്റയ്ക്ക് പോകരുത്‌. ഒന്നുകില്‍ മോള്‍ ആരോടെങ്കിലും കൂടെ വരാന്‍ പറയണം. കൂട്ടുകാര്‍ ഒരുമിച്ചു പോണം. അതുമല്ലെങ്കില്‍ മോള്‍ക്ക്‌ അറിയാവുന്നവരോ, പ്രായമായവരോ പെണ്ണുങ്ങളോ ആ വഴിയില്‍ കൂടി പോകുമ്പോള്‍ അവരോടൊപ്പം വേണം പോകാന്‍ പരിചയമില്ലാത്ത ആരെങ്കിലും എന്ത് ചോദിക്കാന്‍ വന്നാലും നില്‍ക്കുകയോ മറുപടി പറയുകയോ ചെയ്യരുത്‌,എന്ന്.

    ഞാന്‍ വീണ്ടും പറയുന്നു, റേപ്പ് ചെയ്യപ്പെട്ട കുട്ടിഇല്ലാതാവണം എന്നല്ല,പറഞ്ഞത്, കീഴടങ്ങാതെചെറുക്കുന്നതിനിടെ അവള്‍ ഇല്ലാതായാലും ചെറുത്തു നില്‍ക്കാതെ കീഴടങ്ങുന്നതിനെ ഞാന്‍ സ്വീകരിക്കുന്നില്ല എന്നാണ്.

    ഓരോ വീക്ഷണങ്ങളിലെ വ്യത്യാസം.. പ്രായം,ലോകപരിചയം,അനുഭവം എല്ലാം തീരുമാനങ്ങളെടുക്കുന്നതിന്റെ ഘടകങ്ങളാണല്ലോ.
    അങ്ങിനെ കരുതിയാല്‍ മതി. വിവാദമാകേണ്ടതില്ല.
    ബഹു ജനം പലവിധം...!!

    ReplyDelete
  42. എല്ലാ കമന്റുകളും വായിച്ചു. പൂവിന്റെ വിശദീകരണങ്ങളും കണ്ടു. വിവാദമാവും എന്നൊന്നും ഓര്‍ത്തു വിഷമിക്കണ്ട പൂവേ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. സ്വാഭാവികം. എന്നാലും നമുക്കു പറയാനുള്ള കാര്യങ്ങള്‍ ചിന്തിച്ചു പറയാം. ചിന്തിച്ച് എന്നു പറഞ്ഞത്, വിനയ- വിഷയം ഒരു സാധാരണ സാഹചര്യത്തെ നേരിടുന്നതിനെക്കുറിച്ചുള്ളതല്ല എന്നതു കൊണ്ടാണു.
    (ചര്‍ച്ച വഴിതിരിഞ്ഞു പോകുന്നത് സാരമില്ല, ഫയര്‍ഫ്ലൈ. വിഷയം വളരെ ഗൗരവമുള്ളതഅണല്ലോ)

    വിനയ അവതരിപ്പിച്ച സാഹചര്യത്തില്‍- പറഞ്ഞപോലെ വൃത്തികേടു ചെയ്തില്ലെങ്കില്‍ കൊല്ലാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പുരുഷന്‍. കുട്ടിക്കു തീരുമാനിക്കേണ്ടതു അയാള്‍ പറയുന്നതു പോലെ ചെയ്തു ജീവന്‍ രക്ഷിക്കണോ അതോ അയാളുടെ കത്തികൊണ്ടുള്ള കുത്തു കൊണ്ടു മരിക്കണോ എന്നതാണു. (അങ്ങനെ മരിച്ച മറ്റൊരു കുട്ടിയെക്കുറിച്ചു കുട്ടി പറയുന്നും ഉണ്ടല്ലോ.). ഞാനെന്ന വ്യക്തിയുടെ ഉത്തരം എന്റെ മകള്‍ ജീവനോടെ ഇരിക്കണം എന്നതാണു. നമ്മള്‍, കുട്ടി പൊരുതണം അയാളോട് എന്നൊക്കെ പറയുമ്പോള്‍, എന്താണു ഉദ്ദേശിക്കുന്നത്? ഓടി രക്ഷപ്പെടുക, അല്ലെങ്കില്‍ ഉറക്കെ നിലവിളിക്കുക എന്നതൊക്കെയാണു ഒരു ചെറിയ കുട്ടിക്കു സാധിക്കുന്നത്. അതിനൊന്നും സാധിക്കാത്ത ഒരു സാഹചര്യത്തെ പഴുതടച്ചു ചിന്തിക്കണം നമ്മള്‍.. അപ്പോള്‍ ഈയൊരു മറുപടിയെ നമുക്കു കൊടുക്കാനാവൂ. വസൂരി പിടിച്ചും കുഷ്ഠം ബാധിച്ചും വൃത്തികേടാവുന്ന ശരീരത്തെ പോലും നമ്മള്‍ ചികിത്സിച്ചു നേരെയാക്കി ജീവിക്കുന്നു. താല്‍ക്കാലികമായ ആപത്തു വന്നു എന്നു കരുതി ശരീരത്തിനും മനസ്സിനും മുറിവു പൊറുക്കാന്‍ കുടുംബവും സമൂഹവും കൂടെ നില്‍ക്കുകയേ ഇവിടെയും പ്രായോഗികതയില്‍ വേണ്ടതുള്ളൂ. അതിനു ആദ്യം വേണ്ടത് നമ്മുടെ കുഞ്ഞിനെ ജീവനോടെ കിട്ടുകയല്ലേ.

    ഇങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടു പിന്നെ വീട്ടിലേക്കു ചെല്ലുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണു എന്നൊരു കുഞ്ഞിനു തോന്നാതിരിക്കാന്‍ ഇങ്ങനെ പറഞ്ഞു ധൈര്യപ്പെടുത്തുകയേ പറ്റൂ. അതുകേട്ടാലുടനെ ഒരു കുഞ്ഞു ഉടനെ എല്ലാവര്‍ക്കു കിടന്നു കൊടുക്കും എന്നൊക്കെ കരുതുന്നതു ബാലിശമാണു. (ചില വാദമുഖങ്ങള്‍ വിനയയുടെ ലോകത്തില്‍ കേട്ടതാണു)
    പേടിച്ചു ഉള്ളു വിറച്ചിട്ടാണു ആ കുട്ടി ചോദിക്കുന്നത്. അങ്ങനെ അയാള്‍ പറയുന്നതുപോലെ ചെയ്യുന്നതു ശരിയല്ല എന്നും ശരിയല്ലാത്ത കാര്യം ചെയ്യാന്‍ വേണ്ടിയാണു അയാള്‍ കത്തി പിടിച്ചു കൊല്ലുമെന്നു പേടിപ്പിക്കുന്നതെന്നും അസ്സലായി മനസ്സിലാക്കുന്നുണ്ട് കുട്ടി.

    പക്ഷേ നമ്മുടെ സമൂഹം ഇങ്ങനെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നടത്തുന്ന പ്രകടനങ്ങള്‍ നീചമാണു. ഒരു പെണ്‍കുട്ടി/സ്ത്രീ അല്ലെങ്കില്‍ ഒരു മനുഷ്യജീവി തന്റേതല്ലാത്ത തെറ്റിനു, ആരോ തന്നോടു ചെയ്ത കുറ്റത്തിനു അതിക്രൂരമായി അവഹേളിക്കപ്പെടുന്നതിലെ അന്യായം എത്ര വലുതാണു! (ഒരു പഴയ മലയാള സിനിമയുണ്ടായിരുന്നല്ലോ. മധുവിധു ആഘോഷിക്കാന്‍ പോയ യുവാവും യുവതിയും.രാത്രി അപരിചിത സ്ഥലത്തു തങ്ങുന്നു. ഗീതയാണു സ്ത്രീയെ അവതരിപ്പിച്ചത്. യുവതിയെ ഭര്‍ത്താവിന്റെ മുമ്പിലിട്ടു ബലാത്സംഗം ചെയ്യുന്നു ചില ദ്രോഹികള്‍. പിന്നിടവര്‍ തിരിച്ചു വീട്ടില്‍ വരുന്നു. അയാള്‍ അതിനു ശേഷം ആ സ്ത്രീയോടു സംസാരിച്ചിട്ടില്ല. പിന്നീടു ആ സ്ത്രീ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ അവളെ ഉപേക്ഷിക്കുന്നു. ഇവിടെ ആരാണു തെറ്റു ചെയ്തത്..? ആരാണു ശിക്ഷയേല്‍ക്കുന്നത്.? ബലാത്സംഗം എന്ന പീഡനം അവള്‍ സഹിച്ചു. അതിനു ശേഷമുള്ള പീഡനങ്ങളും അവള്‍ക്ക്. അവളെ സംരക്ഷിക്കേണ്ടവനെന്നു പറയപ്പെടുന്നവനു അവളെ സംരക്ഷിക്കാനായില്ല. അവളെ ഉപദ്രവിച്ചവരെ ശിക്ഷിക്കാന്‍ അയാള്‍ ചെറുവിരലനക്കുന്നില്ല.. പക്ഷേ അവള്‍ വീണ്ടും വീണ്ടും ശിക്ഷിക്കപ്പെടുന്നു...)

    ഈ വിഷയത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ഒരുപാടു പറയേണ്ടി വരും.. ആരോഗ്യകരമായ ഒരു ചര്‍ച്ചയായി ഇതിനെക്കണ്ടു എല്ലാവരും പ്രതികരിക്കട്ടെ.

    ReplyDelete
  43. പൂവേ,
    ഇതില്‍ യാതൊരു വിവാദവുമില്ല. അങ്ങനെ വിചാരിക്കരുത്. ചിന്ത, അനുഭവം, പ്രായം ഇതിലെയൊക്കെ വൈവിദ്ധ്യത, ഒരു വിഷയത്തിന്റെ നാനാവശങ്ങളെ പുറത്തു കൊണ്ടുവരുന്നു.

    എല്ലാവരും, അതെ ,അതെ, എന്നു പറയുന്നതിനേക്കാള്‍ ആവശ്യമാണ് ഈ വൈവിധ്യത :) അതു കൊണ്ട്, എല്ലാ വൈവിധ്യതകളും പുറത്തു വരട്ടെ, പക്ഷെ ഒരാള്‍ എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്നു മറ്റുള്ളവര്‍ക്കും മനസിലാകുന്നതിനുവേണ്ടിയാണ് വിശദികരണം ചോദിക്കുന്നത്.

    സത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഈ ചര്‍ച്ചയിലേക്ക് വരേണ്ടതാണ്. കേരളത്തില്‍ ഇന്ന് ഒരോവ്യക്തിയുടെയും ഒരു വിധത്തിലല്ലെങ്കില്‍ മറുവിധത്തില്‍ മൂക്കിനു താഴെനില്‍ക്കുന്ന ഒരു പ്രതിസന്ധിയാണിത്.

    ഒരു പക്ഷെ നമുക്ക് ഒരു തരത്തിലും ഭാവന ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള സഹചര്യത്തിലൂടെയാണ്, നമ്മൂടെ അടുത്ത തലമുറ കടന്നു വരുന്നത്. അതിനാല്‍ അപകടം പതിയിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും കുറിച്ച് അവര്‍ക്ക് ഉപദേശങ്ങള്‍, കൊടുക്കാന്‍ നമുക്കു കഴിയാതെ വരുന്ന അവസ്ഥയാണ്.പൊരുതാന്‍ കഴിയാത്ത സാഹചര്യങ്ങള്‍. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒരു കുഞ്ഞു പോലും അഭിമുഖീകരിക്കാനിടയാകരുത്, എന്നു പ്രാര്‍ഥിച്ചാലും, പ്രതീക്ഷിച്ചാലും ഒന്നും ഒരു ഫലവുമില്ലാത്ത അവസ്ഥയാണ്.

    പുരോഗതിക്കും വളര്‍ച്ചക്കും മനുഷ്യന്‍ കൊടുക്കേണ്ടി വരുന്ന വില ചില്ലറയല്ല. അവിടെ അറിയാതെ ആഘാധമേല്‍ക്കപ്പെടുന്ന വരോട് വ്യവസ്ഥയില്ലാത്ത അനുതാപവും, കരുണയുമാണ് വേണ്ടത്.

    ഒരു ഭാഗത്ത് നമ്മള്‍ പൊതുവെ പാരമ്പര്യ വാദികളാണ്. പക്ഷെ മറുഭാഗത്തു വളര്‍ച്ചയെ, ശാസ്ത്രത്തെ നമ്മള്‍ കെട്ടിപ്പുണരുന്നുമുണ്ട്, നമ്മൂടെ ജീവിതസൌകര്യങ്ങള്‍ അവ മെച്ചപ്പെടുത്തുമ്പോള്‍. എന്നാല്‍ ആ മെച്ചപ്പെടലിന്റെ മറുപുറമായി നമ്മള്‍ മാറപ്പെടേണ്ടി വരുന്നു എന്നും, ആ മാറ്റങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നും നമ്മുടെ പാരമ്പര്യ മനസ് പെട്ടെന്ന് അംഗീകരിക്കാറില്ല. ഇതൊരു വല്ലാത്ത പ്രതിസന്ധിയാണ്. ഇതിനെ പലരും പല തരത്തിലാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്നത്, നമുക്കൊരുമിച്ചു നിന്ന് ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള മാന്‍സിക നിലപാട് ഉണ്ടാക്കുക എന്നുള്ള താണ്.

    മുകില്‍ പറഞ്ഞതു പോലെ ഇതിനെ ആരോഗ്യകരമായ ഒരു ചര്‍ച്ചയായി കണ്ട് എല്ലാവരും പ്രതികരിക്കട്ടെ.

    ReplyDelete
  44. വിനയയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ അതിന്റെ പൊരുള്‍ മാത്രം എടുത്താല്‍ ഒരുപക്ഷെ അതെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആവുമെന്ന് എനിക്ക് തോന്നുന്നു. അവിടെ 'കാല്‍‌വിന്‍' എന്ന ബ്ലോഗര്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ ഏതെങ്കിലും ഒരുത്തൻ ബലമായി കൈവെച്ചാൽ നശിച്ചുപോവുന്ന ജീവിതമാണ് പെണ്ണിന്റേത് എന്ന ഇപ്പോഴുള്ള പൊതുബോധമാണ് മാറേണ്ടത്. ആക്രമണത്തിനിരയാവുന്ന പെൺകുട്ടി കളങ്കിതയായെന്നുള്ള ചിന്തയില്‍ നിന്നാണ് അവള്‍ പൊരുതി ഇല്ലാതാവുന്നതാണ് നല്ലതെന്ന് പറയുന്നത് !

    പൂവിന്റെ കമന്റ്റില്‍ നിന്നും മനസിലാവുന്നത്‌, വിനയ പറഞ്ഞതുപോലെ കുഞ്ഞുങ്ങളെ പഠിപ്പിച്ചാല്‍ 'വലുതാവുമ്പോള്‍ അവര്‍ക്ക് ജീവിതത്തോട് അത്തരം ഒരു ലാഘവ സമീപനം ഉണ്ടാവുകയില്ലേ' എന്ന സംശയം കൊണ്ടാണ് അതിനോട് യോജിക്കാന്‍ കഴിയാത്തത് എന്നാണ്. ജീവന്‍ കളഞ്ഞും മാനം രക്ഷിക്കണം എന്ന് പഠിച്ചിട്ടുള്ള നമ്മളെങ്ങനെ കുഞ്ഞുങ്ങളോട് 'ജീവനുവേണ്ടി മാനം കളഞ്ഞോളൂ' എന്നു പറഞ്ഞുകൊടുക്കുമെന്ന ആധി... രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ മാത്രം ജീവന്‍ എങ്കിലും രക്ഷിക്കാന്‍ നോക്കണം എന്നേ വിനയ പറയുന്നുള്ളൂ... ശരീരവും മനസും കളങ്കപ്പെടാതിരിക്കെണ്ടതിന്റെ പ്രാധാന്യം പറഞ്ഞു
    കൊടുക്കുന്നതോടൊപ്പം ഏതെങ്കിലും സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ മാനഭംഗത്തിനിരയായാല്‍, പിന്നെ ജീവിച്ചിരിക്കാന്‍ പോലും താന്‍ അര്‍ഹയല്ല എന്ന തോന്നല്‍ കുഞ്ഞുങ്ങളില്‍ വളര്‍ത്തരുത്. തെറ്റ് ചെയ്തവര്‍ ഈ ലോകത്ത് സുഖമായി ജീവിക്കുമ്പോള്‍ അക്രമത്തിനിരയായ ഒരു തെറ്റും ചെയ്യാത്ത പെണ്‍കുഞ്ഞു ജീവിതം അവസാനിപ്പിക്കണം എന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ലല്ലോ...

    പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ നമ്മുടെ നാട്ടിലെ ഇന്നത്തെ സാഹചര്യത്തില്‍ സുരക്ഷിതരായി ജീവിക്കാന്‍ മനസിന്റെ ധൈര്യം മാത്രം പോരാ, പൊരുതാനുള്ള ശാരീരിക ബലവും പരിശീലനവും കൂടി കൊടുക്കേണ്ടിയിരിക്കുന്നു ! മാര്‍ഷല്‍ ആര്‍ട്സ് കുഞ്ഞുങ്ങള്‍ക്ക്‌ സ്കൂള്‍ തലത്തിലേ നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത് ... (മനസ്സില്‍ തോന്നിയ സംശയങ്ങള്‍ മൂടിവയ്ക്കാതെ, തുറന്ന ചര്‍ച്ചയ്ക്കു ഇടയാക്കിയ പാവം പൂവിനു നന്ദി.)

    ReplyDelete
  45. നിങ്ങളൊക്കെ ഗംഭീര ചർച്ചകളിലാണ്. അതിലൊന്നും ഞാൻ പങ്കെടുക്കുന്നില്ല. (സമയമില്ലാഞ്ഞിട്ടാണ്.) പക്ഷേ പഉള്ളത് പറയാമല്ലോ. ഇടിവെട്ട് പോസ്റ്റ്. ഇങ്ങനൊക്കെ പ്രതികരിക്കണം. തകർത്തു.

    ഞാൻ ലിപിച്ചേച്ചീടെ എഴുത്തുകളുടെ വലിയ ഒരു ആരാധകനാണ്. അത് തുറന്നങ്ങ് പറയട്ടെ. വേറൊന്നും കൊണ്ടല്ല, ഈ ഒരു എഴുത്ത് ശൈലി കൊണ്ടാണ്. (അത് ചെറിയ ലിപികളിലെ "ഒരു ക്ഷമാപണം" എന്ന പോസ്റ്റ് വായിച്ച അന്നേ മനസ്സിലായതാണ്. ) ലേഡീസ് സാധാരണയായി, പങ്കിളി എഴുതാൻ മാത്രം സമയം കളയുമ്പോൾ ഇവിടൊരാൾ വേറിട്ട് എഴുതുന്നതിനെ അഭിനന്ദിച്ചേ മതിയാവൂ. സ്ത്രീകളുടെ പ്രശ്നങ്ങൾ നിങ്ങൾ സ്ത്രീകൾ പങ്ക് വെക്കുന്നില്ലെങ്കിൽ ആരാണത് പറയുക?!.

    ഇതിലെ കാര്യങ്ങളോടൊക്കെ ഞാൻ യോജിക്കുന്നു. പിന്നെ ഇത് - "അയല്പക്കത്തെ ചേട്ടന്മാർ ഒന്നു നോക്കിയാൽ അവരുടെ മോത്തൊക്കെ കുരുമുളകു സ്പ്രേ അടിക്കണം എന്നു പറയുന്നു എന്ന രീതിയിൽ ഈ ലേഖനങ്ങളെ കാണരുത്." - ഞാനെഴുത്തിയ ഒരു പോസ്റ്റിനെ ഓർമിപ്പിക്കുന്നു. (നമുക്കിട്ട് കൊട്ടിയതാ അല്ലേ.)

    ഗംഭീരമായിട്ടുണ്ട് പോസ്റ്റ്. മാഗസിനിലൊക്കെ എഴുതുന്ന ഒരാൾക്ക് ഈ നിലവാരം കാത്ത് സൂക്ഷിക്കാതിരിക്കാൻ ആവില്ലല്ലോ...

    ReplyDelete
  46. @ റിജോ- ഇത് മുകില്‍ എഴുതിയ പോസ്റ്റ്‌ ആണ്. ഇവിടെ എഴുതുന്നതൊക്കെ ഞാനാണ് എന്ന ഇമേജ് എങ്ങനെയാ വന്നത് എന്ന് എനിക്കറിയില്ല ! ഇവിടെ ഇടുന്ന പോസ്റ്റുകള്‍ എഴുതിയത് ഞാന്‍ ആണെന്ന് കരുതി മുന്‍പുള്ള പോസ്റ്റുകളിലും മറ്റു ബ്ലോഗേര്‍സിന്റെ ചില കമന്റ് കണ്ടിരുന്നു ! ഒരുപക്ഷെ ഞാന്‍ 'ചെറിയ ലിപികളില്‍ ' ഈ ബ്ലോഗിന്റെ ആമുഖം കൊടുത്തത് കൊണ്ടാവാം ഇങ്ങനെയൊരു ധാരണ പലരിലും വന്നത്. അത് എന്‍റെ തെറ്റാണ്... ക്ഷമിക്കുട്ടോ...

    ReplyDelete
  47. നമ്മുടെ സഹോദരിമാര്‍ വായിച്ഛിരികേണ്ട പോസ്റ്റ് ,

    ReplyDelete
  48. ഓഹോ. സോറി മുകിൽ, നിങ്ങളെഴുതിയ പോസ്റ്റ് ആണിതെന്ന്  ഞാനറിഞ്ഞില്ല. ലിപിച്ചേച്ചി ചെറിയ ലിപികളിൽ പങ്ക് വെക്കുന്നതും ഇതേ പോലൊക്കെയുള്ള വിഷയങ്ങളായതു കൊണ്ട് ഞാൻ കരുതി  ഇത് പുള്ളിക്കാരി എഴുതിയതായിരിക്കുമെന്ന്. എന്നല്ല, ഈ ബ്ലോഗ് പുല്ലിക്കാരിയുടേത് തന്നെയാണെന്നായിരുന്നു എന്റെ ധാരണ.  അതുകൊണ്ട് പറ്റിപ്പോയതാണ്...  ഈ പോസ്റ്റ് എനിക്ക് ശരിക്കും ഇഷ്ട്ടമായി. 

    മുകിലിന് എന്റെ അഭിനന്ദനങ്ങൾ....

    ReplyDelete
  49. അതൊന്നും സാരമില്ല റിജോ. ഈ ബ്ലോഗില്‍ വ്യക്തിയിലും പ്രധാനം വിഷയവും ലക്ഷ്യവുമാണു. വായിക്കുകയും നന്നായി തോന്നുകയും ചെയ്തു എന്നതു തന്നെയാണു വലിയ കാര്യം.

    ReplyDelete
  50. വളരെ നന്നായിട്ടുണ്ട് എല്ലാവിധ മംഗളങ്ങളും നേരുന്നു സ്നേഹത്തോടെ വിനയന്‍

    ReplyDelete
  51. സ്തീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് മിക്കവാറും
    പത്രങ്ങളില്‍ കാണാം. ഒരു തരം അര്ക്ഷിതാവസ്ഥ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നു എന്നത് സമൂഹത്തിന്ന് അപമാനമാണ്. എന്തെങ്കിലും പ്രതിവിധി കണ്ടെത്തണം. ഉറങ്ങി കിടക്കുന്ന ശിശുവും, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന പെണ്‍കുട്ടിയും, ആക്രമിക്കപ്പെടുന്ന അവസ്ഥ മാറിയേ പറ്റു.

    ReplyDelete
  52. പലപ്പോഴും ഇതുവഴിയൊന്ന് വരണം സുഹൃത്തുക്കളെ കേള്‍ക്കണം എന്നൊക്കെ ആഗ്രഹിക്കാറുണ്ട്/ ഇന്നിപ്പോഴാണ് അത് സാധിക്കുന്നത്.
    എഴുത്തു {ഈയൊരെണ്ണം} വായിച്ചു. വായനയില്‍ കണ്ടത് പലതും നേരത്തെ പലപ്പോഴായി പലരില്‍ നിന്നും കേട്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ, അതിനോടുള്ള പ്രതികരണമായി അറിയിക്കുന്ന പ്രധിരോധ മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ എത്രകണ്ട് ഫലപ്രദമാണ്. തന്നെക്കാള്‍ ബലവാനായ ഒരുവനെ ചെറുക്കാന്‍ ഈ പറയുന്ന പ്രയോഗങ്ങള്‍ കൊണ്ട് സാധിക്കുമോ..? അങ്ങനെയൊരു മല്‍പിടുത്തം കൊണ്ട് നേടിയെടുക്കേണ്ട ഒന്നാണോ പൌരന്റെ സഞ്ചാര സ്വാതന്ത്ര്യവും മറ്റവകാശങ്ങളും... അല്ല, കൃത്യമായ അവകാശ ബോധമുള്ളവരാവുക എന്നതാണ് ആത്യന്തികമായിയുള്ള ഒരു പരിഹാരമാര്‍ഗ്ഗം എന്നെനിക്ക് തോന്നുന്നു. അതിനനുസൃതമായ രീതിയിലുള്ള ജീവിത ശീലങ്ങളെ പരിശീലിപ്പിക്കുകയാണ് ആവശ്യം. ഒരന്തസ്സുള്ള സംസ്കാരത്തിലേക്ക് ഉയരാനുള്ള വിശാലതയെ നിര്‍ബന്ധിപ്പിക്കുന്ന ജീവിത മൂല്യങ്ങളെ പരിചയപ്പെടുത്തുകയും, അതിനെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് അത്തരം സമൂഹ നിര്‍മ്മിതിക്കാവശ്യമായ പങ്കാളിത്തം ഓരോ വ്യക്തിയില്‍ നിന്നും ഉണ്ടാവുകയുമാണ് വേണ്ടത്.

    പിന്നെ, സ്ത്രീയ്ക്ക് മാത്രമായി ഒരു സുരക്ഷിതത്വ ഭീഷണി നിലനില്‍ക്കുന്നുണ്ടോ...? അറിയില്ല, എങ്കില്‍തന്നെയും ലൈംഗീക ചൂഷണം മാത്രമാണോ ഭീതിതമായ തലത്തില്‍ വളര്‍ന്നിട്ടുള്ളത്..? മുകളില്‍ വായിക്കാനാകുന്ന പോസ്റ്റില്‍ സ്ത്രീയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം സ്ത്രീയ്ക്ക് തന്നെയാണെന്ന് കണ്ടു. അപ്പോള്‍, അവര്‍ സമൂഹത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണോ..? അല്ലെന്നാണ് ഉത്തരമെങ്കില്‍, ജനതയുടെയും ലോകത്തിന്റെയും നിലനില്‍പ്പും സുരക്ഷിതത്വവും എല്ലാവരുടെയും ഉത്തരവാദിത്തത്തില്‍പ്പെടുന്നുവെന്ന പാഠത്തെയാണ്‌ പ്രഥമ പരിഗണനക്ക് വെക്കേണ്ടത്. അല്ലാതെ വരികില്‍ ഇത്തരം വാദമുഖങ്ങള്‍ തന്നെ അരക്ഷിതത്വത്തിന് ഹേതുവാകും.

    ReplyDelete
  53. "ആരെങ്കിലും താങ്ങി നിന്നാലേ പെണ്ണുങ്ങള്‍ക്ക്‌ എന്തും ചെയ്യാനാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നെയില്ല." പക്ഷേ അങ്ങിനെ ആണ് ഏതാണ്ട് 100% മലയാളി പ്പെണ്ണുങ്ങളുടേയും മനസ്സില്‍. വീട്ടില്‍, കേടായ ഒരു ബള്‍ബ് മാറ്റി ഇടണമെങ്കില്‍ പോലും ആണുങ്ങളുടെ കൈ വേണം. ഇന്ന് കേരളത്തിലെ പെണ്ണുങ്ങളുടെ ദയനീയമായ അവസ്ഥക്ക് കാരണക്കാര്‍ ആര് എന്ന് നമുക്ക് ലോകാവസാനം വരെ ചര്‍ച്ചിച്ചു കൊണ്ടിരിക്കാം. പക്ഷേ ഇതിനു ഒരു പരിഹാരം പെണ്ണുങ്ങള്‍ വിചാരിച്ചാലെ നടപ്പിലാക്കാന്‍ പറ്റൂ.

    ReplyDelete
  54. ഈ ലിങ്കുകളും ,ലേഖനവും ഇനിയും ധാരാളം പേർ വായിക്കപ്പെടേണ്ടത് തന്നെ...
    ഈ ചർച്ചകൾ സൂപ്പാറായി...

    ReplyDelete
  55. നല്ല വായന ....ആശംഷകള്‍

    ReplyDelete
  56. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ,
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്ന

മുല്ലപ്പെരിയാര്‍- മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊലച്ചതി

 banner from  Shaji Mullookkaaran When bulls fight the grass suffer  ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു. മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്‍പര്യത്തെ മുന്നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ? മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്.  അതുപോലെ ഈ വായന നടത്തിയപ്പോള്‍  മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക്കുറിച്ച് ആഴത്തിലുള്ള ലി