Skip to main content

പെൺ പരിസ്ഥിതി


ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ………


പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാ‍രണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനം,  പ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം.. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്.

രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പോയ മേഖലകൾ പൂരിപ്പിയ്ക്കണമെന്ന അപേക്ഷയോടെ) തീരുമാനങ്ങളിലോ ഒന്നും നേരിട്ടൊരിയ്ക്കലും പങ്ക് വഹിയ്ക്കാൻ കാര്യമായ അവസരമില്ലാത്തതു പോലെ (ഇടയ്ക്ക് ബിനാമിയാവാൻ പറ്റാറുണ്ടേ!) പരിസ്ഥിതി തീരുമാനങ്ങളിലും വലിയ അവസരമൊന്നും സ്ത്രീകൾക്ക് കിട്ടാറില്ല. എങ്കിലും എല്ലാറ്റിന്റേയും സൈഡ് ഇഫക്ടുകളും നേരിട്ടുള്ള ഇഫക്ടുകളും കൂടുതൽ ആഞ്ഞടിയ്ക്കുമെന്നതുകൊണ്ട് സ്ത്രീകൾക്ക് ഇവയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ എന്ന ചുമതലയുമുണ്ട്. 

സ്ത്രീകൾക്ക് മാത്രം മതിയോ ഈ പരിസ്ഥിതി? മനുഷ്യ രാശിയ്ക്ക് മുഴുവൻ നിലനിൽ‌പ്പ് ഉണ്ടാവേണ്ടുന്ന കാര്യമായതുകൊണ്ട് പുരുഷന്മാർക്കും വേണ്ടേ? അതുകൊള്ളാം, അപ്പോൾ ഈ മനുഷ്യർക്ക് മാത്രമായിട്ടെങ്ങനെയാണ് നിലനില്പ് വരുന്നത്? സമസ്ത ജീവജാലങ്ങൾക്കും ജീവനില്ലാത്ത ജാലങ്ങൾക്കുമൊക്കെ വേണം ഈ പറഞ്ഞ പരിസ്ഥിതി. എന്നാൽ മറ്റു ജീവജാലങ്ങൾക്കില്ലാത്ത വിവേകവും വിവേചന ബുദ്ധിയുമുണ്ടെന്നഭിമാനിയ്ക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ നിന്ദിയ്ക്കുന്നതും, അപമാനിയ്ക്കുന്നതും, ബലാത്സംഗം ചെയ്യുന്നതും, തകർത്തു തരിപ്പണമാക്കി മുച്ചൂടും മുടിച്ചു കളയുന്നതും ഈ പരിസ്ഥിതിയെയാണല്ലോ.

പ്രപഞ്ചത്തിലെ എല്ലാ സഹജീവികളോടുമുള്ള പരിഗണന, ഉത്തരവാദിത്തം, ചുമതല ഇതെല്ലാം ചേർന്നതായിരിയ്ക്കേണ്ടേ പരിസ്ഥിതിയോടുള്ള ഓരോ മനുഷ്യരുടേയും ഇടപെടൽ? അതു വെറുതേ ഏതെങ്കിലും (ഉദാഹരണത്തിന് ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള) മരം നട്ടു പിടിപ്പിയ്ക്കലും “അയ്യോ! മനുഷ്യാ വെട്ടല്ലേ വെട്ടല്ലേ മരം വെട്ടല്ലേ“ എന്ന കരച്ചിലും മാത്രമല്ലല്ലോ. അതൊരു സമ്പൂർണ ജീവിത പദ്ധതിയാവണം.  ഒറ്റക്കാര്യത്തിൽ മാത്രമായി പരിസ്ഥിതി അവബോധവും സംരക്ഷണവും സാധ്യമല്ല.

നൂറു കണക്കിന് പരുത്തി വസ്ത്രങ്ങൾ (വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങളോ ആവട്ടെ) അലമാരിയിൽ ശേഖരിച്ച് സൂക്ഷിച്ചു വെച്ച് ഞാൻ പരുത്തി വസ്ത്രം മാത്രം ധരിയ്ക്കുന്നവനാണെന്ന് സിദ്ധാന്തിയ്ക്കുന്ന ഒരാൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമഗ്രമായി ആലോചിയ്ക്കുന്നുണ്ടോ? അയാൾ ആവശ്യത്തിലും വളരെയേറെ പരുത്തി ഉപഭോഗം ചെയ്യുന്നു. അതിനൊപ്പം പരോക്ഷമായി മറ്റ് ഒട്ടനവധി കാര്യങ്ങളും അനാവശ്യമായി ചെലവഴിയ്ക്കപ്പെടുന്നുണ്ടല്ലോ. ഉദാഹരണമായി ചായം, തുന്നാൻ വേണ്ട നൂല്, വസ്ത്രമുണ്ടാക്കാൻ വരുന്ന അധ്വാനം, ഇവയെല്ലാം  എത്തിയ്ക്കാനാവശ്യമായ ഗതാഗതം, അതിനു വേണ്ട ഇന്ധനംഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ? 

മരം വെട്ടരുതെന്ന് പറഞ്ഞുകൊണ്ട് പൊരിവെയിലിൽ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് സമരം ചെയ്യുന്നവർ ടിഷ്യു പേപ്പർ കൊണ്ട് വിയർപ്പ് തുടയ്ക്കുന്നതു മാതിരിയുള്ള തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾ പോരാ നമുക്ക്. വിദേശ രാജ്യങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലതും ഉണ്ടെന്നും ഇവിടെ ഒന്നുമില്ലെന്നും അരിശം കൊള്ളാറുണ്ട് പലരും. ഇങ്ങനെ അരിശപ്പെടുമ്പോൾ അവിടങ്ങളിലെ ഭൂവിസ്തൃതിയും മനുഷ്യരുടെ എണ്ണത്തിലുള്ള കുറവും ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം. താരതമ്യം തികച്ചും സമഗ്രമാകണം.

തടുക്കാൻ ഒരു തരത്തിലും പ്രാപ്തിയില്ലാത്തവരുടെ തലയിൽ, സ്വന്തം വീട്ടിലെ മാലിന്യം നമ്മൾ വലിച്ചെറിഞ്ഞുകൊടുക്കുമ്പോഴല്ലേ വിളപ്പിൽശാലകളും ബ്രഹ്മപുരങ്ങളും ലാലൂരുകളും ഞെളിയൻപറമ്പുകളും ഉണ്ടാകുന്നത്? അമേരിയ്ക്കയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പലതരം മാലിന്യങ്ങൾ കപ്പൽ കയറി വരുന്നതും  നമ്മൾ ഓരോരുത്തരും രാവിലെ കുടുംബശ്രീ സ്ത്രീകൾക്ക് എടുത്തുകൊണ്ടു പോകാനും, മേൽ‌പ്പറഞ്ഞ ഏതെങ്കിലും പറമ്പുകളിൽ ഉപേക്ഷിക്കാനുമായി വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് ബക്കറ്റിൽ നിറച്ചു വെയ്ക്കുന്നതും തമ്മിൽ പറയത്തക്ക വലിയ വ്യത്യാസമില്ല. ഈ പറമ്പുകൾ ഉണ്ടാവാതെയിരിയ്ക്കാൻ നമ്മൾ എന്തുചെയ്യണം? നമ്മുടെ പങ്ക് മാലിന്യമെങ്കിലും അവിടങ്ങളിൽ ചെന്ന് ചേരാതിരിയ്ക്കാനും അങ്ങനെ അവിടങ്ങളിലെ സഹോദരർക്ക് ശല്യമുണ്ടാവാതിരിയ്ക്കാനുമെങ്കിലും നമ്മൾ ശ്രദ്ധിയ്ക്കണം. വിദൂരസ്ഥമായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിയ്ക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവിനെക്കുറിച്ചും ഈയവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്. വാഹനമോടിയ്ക്കാൻ ആവശ്യമായ ഇന്ധനമുൾപ്പടെ, ആ വാഹനം ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പടെ……….. ഫ്ലാറ്റുകളിലും വീടുകളിലും താമസിയ്ക്കുന്ന നമ്മളുണ്ടാക്കുന്ന മാലിന്യം സ്വയം നിർമ്മാർജ്ജനം ചെയ്യുമെന്ന ഒരു നിലപാടിലെത്തുകയും അതു പ്രാവർത്തികമാക്കുകയും വേണം.

ഓയിൽക്കമ്പനികളുടെ മുന്നിൽ കൈകൂപ്പി മുട്ടിലിഴഞ്ഞ് മൂക്കുകൊണ്ട് “ക്ഷ“ വരയ്ക്കുന്ന സർക്കാർ നയങ്ങൾ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുമ്പോൾ ഒരു ജനത എന്ന നിലയിൽ എന്തു ചെയ്യാനാകുമെന്ന് നമ്മൾ ആലോചിയ്ക്കണം. ഒരു കെട്ട് വിറകിനും ഒരു ബക്കറ്റ് വെള്ളത്തിനും ഒരു പിടി ധാന്യത്തിനും വേണ്ടിപ്പോലും പലർക്കും മുൻപിൽ തുണിയഴിയ്ക്കേണ്ടി വരുന്ന പട്ടിണിപ്പാവങ്ങളായ സ്ത്രീകൾ നിറഞ്ഞ ഇന്ത്യയിലാണ് നാം കഴിയുന്നതെന്നും കൂടി ഓർക്കുമ്പോൾ മാലിന്യങ്ങളിൽ നിന്ന് ഗ്യാസുണ്ടാക്കുന്ന പദ്ധതികൾ പോലെ വ്യവസ്ഥേതരമായ ബദൽ ജീവിതരീതികൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമ്മൾ ശ്രദ്ധിയ്ക്കേണ്ടതല്ലേ?

അതുപോലെത്തന്നെ കറുത്ത ഗ്ലാസ്സിട്ട കൂറ്റൻ വാഹനങ്ങളിലെ വലിയൊരു ഇരിപ്പിടത്തിൽ ഒറ്റയ്ക്കിരുന്ന് ചീറിപ്പായുന്നതിലല്ല അന്തസ്സെന്ന് നമ്മൾ എന്നാണറിയുക? അത്യധികം ഇന്ധനച്ചെലവുണ്ടാക്കുന്ന വാഹനങ്ങളോടുള്ള ഭ്രമം കുറയുമ്പോൾ മാത്രമേ നമുക്ക് നടപ്പാതകളുണ്ടാവൂ. സൈക്കിൾ പാതകളുണ്ടാവൂ. നമ്മുടെ പൊതുവാഹനങ്ങളെ കുറ്റമറ്റതാക്കി സംരക്ഷിയ്ക്കുന്ന മനോഭാവം വളരൂ. യാതൊരു ഗത്യന്തരവുമില്ലെങ്കിൽ മാത്രമേ നമ്മൾ സ്വകാര്യ വാഹനത്തെ ശരണം പ്രാപിയ്ക്കാവൂ. ഈ മനോഭാവമുള്ള ജനതയ്ക്കു മുൻപിൽ വികലമായ നയങ്ങൾ മാറ്റിയെഴുതുവാൻ ചിലപ്പോൾ സർക്കാർ നിർബന്ധിതമായേക്കും. അതിന് ആദ്യം വേണ്ടത്  മറ്റുള്ളവർ എല്ലാം മാറട്ടെ എന്നിട്ട് ഞാൻ മാറാം എന്ന നിലപാട് ഓരോരുത്തരും അവരവർക്കാവുന്ന ഏറ്റവും ലളിതമായ രീതിയിലെങ്കിലും തിരുത്തിയെഴുതുകയാണ്.

സ്വർണവും വജ്രവും അതി കേമമായ നിക്ഷേപമാണെന്ന് പൊതുവേ വിശ്വസിയ്ക്കപ്പെട്ടു വരുന്നുണ്ട്. സ്ത്രീകളുടെ ആഭരണഭ്രമത്തെക്കുറിച്ച് എല്ലാവരും നെടുങ്ങനെയും കുറുങ്ങനെയും സംസാരിയ്ക്കുകയും എഴുതുകയും അഭിനയിയ്ക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്.  പണം ചെലവഴിയ്ക്കാൻ പ്രാപ്തി (പർച്ചേസിംഗ് പവർ) അധികമുള്ള പുരുഷന്റെ സമ്മതമില്ലാതെ ഈ ഭ്രമം സ്ത്രീയ്ക്ക് പൂർത്തീകരിയ്ക്കാൻ കഴിയില്ലെങ്കിലും ആഭരണത്തോടുള്ള ആശ അവൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതത്രെ. സ്വർണവും വജ്രവും ഏറ്റവും മനുഷ്യത്വ വിരുദ്ധമായ സാഹചര്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്നവയാണ്, വളരെ ലഭ്യതക്കുറവുള്ളവയാണ്, പരിസ്ഥിതിയെ അമ്പേ തകർത്തുകൊണ്ട് സൃഷ്ടിയ്ക്കപ്പെടുന്നവയുമാണ്. എന്നിട്ടും ഭൂമിയിലെ സ്വർണ നിക്ഷേപത്തിന്റെ മുക്കാൽ പങ്കും മനുഷ്യർ കുഴിച്ചെടുത്തു കഴിഞ്ഞു. ഓരോ കഴഞ്ച് സ്വർണത്തിലും ഏറ്റവും ചെറിയ വജ്രത്തരിയിലും പോലും ഒരുപാട് ദരിദ്ര മനുഷ്യരുടെ രക്തവും കണ്ണീരും വിയർപ്പും ജീവനുമുണ്ട്. ഈ നഷ്ടപ്പെടലുകൾക്ക് പകരമായി അവർക്കോ അവരുടെ പരിസ്ഥിതിയ്ക്കോ ഒന്നും ലഭ്യമാവുന്നില്ലെന്നു മാത്രമല്ല, സർവ നാശത്തിലേയ്ക്ക് അതവരെ എത്തിയ്ക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്വർണവും വജ്രവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. അതേറ്റവും അധികം വാങ്ങുന്നവർ മലയാളികളും. ഈ ദു:ശീലത്തിൽ നിന്ന് നമുക്ക് മോചനമുണ്ടാവേണ്ടേ?

ഗോവധം പാടില്ലെന്ന് ഘോരഘോരം വാദിയ്ക്കുന്നവർ പോലും പ്ലാസ്റ്റിക് പാക്കറ്റുകൾ തിന്നു ശ്വാസം മുട്ടി, നുരയും പതയും തുപ്പി മരിയ്ക്കുന്ന നാൽക്കാലികളെ വളരെ കുറച്ചേ കാണാറുള്ളൂ. കാരണം പാടില്ലെന്ന് പറയുന്ന ഞാനും ആവാമെന്ന് പറയുന്ന നീയും ഉൾപ്പെടുന്ന എല്ലാവരും വലിച്ചെറിയാറുണ്ടല്ലോ ഈ പ്ലാസ്റ്റിക് പാക്കറ്റുകൾ! വേദനയേയും രോഗങ്ങളേയും മരണത്തേയും പോലെ മനുഷ്യ നിർമ്മിതമായ പരിസ്ഥിതി നാശത്തിനും രാജ്യാതിർത്തികളോ ജാതി മത വർഗ വർണ ഭേദമോ ഇല്ല. 

എന്തിനും ഏതിനും വാഹനമോടിയ്ക്കുമ്പോൾ, വാഹനങ്ങളിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയും പാത്രങ്ങളും മാലിന്യങ്ങളും നദികളിലും റോഡുകളിലും അലക്ഷ്യമായി വലിച്ചെറിയുമ്പോൾ, മരങ്ങളെ നിഷ്ക്കരുണം കൊന്നൊടുക്കുമ്പോൾ, ആഹാരവും വെള്ളവും ഊർജ്ജവും പ്രകൃതീ പദാർഥങ്ങളും നിരുത്തരവാദപരമായി പാഴാക്കുമ്പോൾ, ആർത്തി പെരുത്ത് അന്തരീക്ഷവും വിളഭൂമിയും കൊടും വിഷങ്ങളാൽ  മലിനമാക്കുമ്പോൾ മനുഷ്യന്റെ മുഖച്ഛായ തന്നെ മാറുന്നു. അവിടെ  മനുഷ്യത്തത്തിനു പകരം സ്വാർഥതയും പരിഗണനയില്ലായ്മയും നീചതയും കൈവരുന്നു. അതാണോ നമ്മൾ സ്വാംശീകരിയ്ക്കേണ്ട മൂല്യമെന്ന് സ്വയം തീരുമാനിയ്ക്കേണ്ടതാണ്. 

തച്ചു തകർക്കപ്പെടുന്ന പരിസ്ഥിതിയോട് യാതൊരു പരിഗണനയും ഇല്ലാതെ, നശിപ്പിയ്ക്കാവുന്നതിന്റെ പരമാവധിയും ചെയ്തതിനു ശേഷം  ജാതിയും മതവും സൂക്ഷിച്ചു നോക്കി തരം തിരിച്ച്, അല്പം പണവും സഹായവും അനാഥാലയങ്ങളിലോ അമ്പലത്തിനോ പള്ളിയ്ക്കോ  നൽകിയുള്ള പാപം പോക്കൽ കൊണ്ട് ഒരു പ്രയോജനവുമില്ല. അങ്ങനെ എളുപ്പവഴിയിൽ പരിഹരിച്ച് കുറ്റബോധമില്ലാതാക്കാനാവാത്തതാണ് പരിസ്ഥിതിയെ നശിപ്പിയ്ക്കുന്ന നമ്മുടെ സ്വാർഥതഎന്നർഥം. ആ സ്വാർഥതയെ അതിജീവിയ്ക്കാൻ കൃത്യമായ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമാണ്. എത്ര കുറവ് മാലിന്യം സൃഷ്ടിയ്ക്കപ്പെടുന്നുവെന്നും പ്രകൃതിയോടും പരിസ്ഥിതിയോടും എന്തുമാത്രം സമതുലനം പുലർത്തുന്നുവെന്നും കണക്കാക്കി മാത്രമേ നമ്മുടെ സംസ്ക്കാരവും  നമ്മുടെ ജാതിയും മതവും നമ്മുടെ രാജ്യവും നമ്മുടെ ലിംഗവും കേമം മഹാ കേമം എന്ന് ആർപ്പു വിളിയ്ക്കാവൂ. അപ്പോൾ ആർക്കും ആർപ്പു വിളിയ്ക്കാൻ ശേഷിയുണ്ടാവുകയില്ലെന്ന് നമുക്കറിയാമല്ലോ. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ.

തീർത്തും അത്യാവശ്യമുള്ള സമയത്തു മാത്രം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് ശരിയായ പരിസ്ഥിതി സംരക്ഷണമാകുന്നത്. പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും  നമ്മെപ്പോലെ തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ. 

സ്ത്രീത്വത്തിന് പരിസ്ഥിതി സംരക്ഷണത്തിലെ പ്രത്യേക റോൾ എന്താണെന്ന് ആലോചിയ്ക്കുമ്പോഴാണ് പെണ്മയെപ്പറ്റി നമുക്ക് ഇങ്ങനെ വിശദീകരിയ്ക്കേണ്ടത്. അങ്ങേയറ്റത്തെ തീവ്ര വിപ്ലവകാരിയോ, പദവികളുള്ള ഉദ്യോഗസ്ഥയോ, അവാർഡുകൾ നേടിയ എഴുത്തുകാരിയോ സാധാരണ തൂപ്പുകാരിയോ ആരുമാവട്ടെ, ഒരു പുതു ജന്മത്തെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരികയും പോറ്റി വളർത്തുകയും ജീവിത കാലം മുഴുവൻ അതിനെക്കുറിച്ച് ചിന്തിച്ച് ഉൽക്കണ്ഠപ്പെടുകയും ഒക്കെ ചെയ്യുന്നവളാണല്ലോ സ്ത്രീ. മറ്റൊരു ജിവന്റെ നന്മയ്ക്കാ‍യി സ്വന്തം ജീവിതവും സുഖങ്ങളും സൌകര്യവും എല്ലാം ചക്രവാളത്തിന്റെ അതിരോളം മാറ്റി വെയ്ക്കാൻ കഴിവുള്ളവൾ.

അവആഭരണങ്ങളും ലതരം വസ്ത്രങ്ങളുമണിഞ്ഞ് വെളുക്കാനുള്ള  ക്രീമുകളും തല മുടിളരാനുള്ള എണ്ണകളും വാരിത്തേച്ച് അയ്യോ! പയറുകറിയുണ്ടാക്കാനറിയില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്തു കാര്യം എന്നു സങ്കടപ്പെടേണ്ടവളല്ല. ഭ്രാന്തോളം വളരുന്ന ഭക്തിയും ആന കുത്തിയാൽ ഇളകാത്ത അന്ധവിശ്വാസങ്ങളുമായി ടി വി സീരിയലിലെ മന്ദബുദ്ധികളും ആത്മാഭിമാനമില്ലാത്തവരുമായ നല്ല സ്ത്രീകളാണെന്ന് ഭാവിച്ചും സ്ഥാപിച്ചും കഴിയേണ്ടവളല്ല. അങ്ങനെയല്ലാത്ത  പെണ്ണുങ്ങളെ ല്ലപ്പോഴുമെങ്കിലും കാണേണ്ടി വന്നാൽ അവരെ രിഹസിച്ചും നിന്ദിച്ചും അപമാനിച്ചും ഒറ്റപ്പെടുത്തേണ്ടവളല്ല. തോരാത്ത കണ്ണീർപ്പുഴയിലൊഴുകി വീട്ടു മൂർത്തിയായ ഒരു അമ്മപ്പൈങ്കിളിത്തേങ്ങലായി ങ്ഹും.. ങുഹും.. എന്ന് മോങ്ങേണ്ടവളുമല്ല……
 
ഇമ്മാതിരിയുള്ള ബുദ്ധിശൂന്യതകൾക്ക്  പകരം അനീതിയേയും ചൂഷണത്തിനേയും എതിർക്കുവാനും പ്രകൃതിയേയും പരിസ്ഥിതിയേയും സഹജീവികളേയും ബഹുമാനിച്ചാദരിച്ച് സ്നേഹിയ്ക്കുവാനും മൂല്യബോധവും ഉത്തരവാദിത്തവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനും വേണ്ട  ചുമതലയെ ഏറ്റെറ്റുക്കുവാൻ കെൽ‌പ്പുള്ളളാകണം സ്ത്രീ. ഏറ്റവും കുറഞ്ഞ ഉപഭോഗവും ഏറ്റവും കുറഞ്ഞ മാലിന്യ ഉല്പാദനവുമാണ് ഏറ്റവും ശ്രേഷ്ഠമായ പരിസ്ഥിതി അവബോധമെന്ന് സ്വയം പഠിയ്ക്കാനും അടുത്ത തലമുറയെ അത് ചൂണ്ടിക്കാണിയ്ക്കാനും സ്ത്രീയ്ക്ക് കഴിയണം.

ആണത്തമെന്നാൽ പഴക്കം കൊണ്ട് കെട്ടു നാറി പുളിച്ചു പോയ ജീർണ മൂല്യങ്ങളെയും എന്തിനേയും ചൂഷണം ചെയ്യാൻ മടിയ്ക്കാത്ത വ്യവസ്ഥാപിത നയങ്ങളേയും നെഞ്ചോട് ചേർത്ത്, പ്രകൃതിയെയും പരിസ്ഥിതിയേയും പ്രപഞ്ചത്തേയും സ്ത്രീയേയും ഭാവി തലമുറയേയും വരുതിയിൽ നിറുത്തി കീഴടക്കിയെന്ന് മീശ പിരിയ്ക്കുന്നതും രാഷ്ട്രീയവും ഭരണപരവും മതപരവും രിത്രപരവും സാമ്പത്തികവുമായ മേൽക്കോയ്മ പ്രകടിപ്പിച്ച് അട്ടഹാസവും ബലാത്സംഗവും മർദ്ദനങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും ആഘോഷിയ്ക്കുന്നതുമാണെന്ന സർവാബദ്ധ ധാരണയിൽ നിന്ന് പുരുഷന്മാരും മോചിതരാകേണ്ടതുണ്ട്

എല്ലാത്തരം ചൂഷണങ്ങൾക്കും എതിരെ സമരം ചെയ്യുകയും പ്രകൃതിയേയും പരിസ്ഥിതിയേയും ബഹുമാനിച്ച് ആദരിയ്ക്കുകയും എല്ലാ സഹജീവികളോടും സമത്വത്തിലധിഷ്ഠിതമായ സ്നേഹമര്യാദകൾ പുലർത്തുകയും ഭാവി തലമുറയോട് നൂറു ശതമാനം ഉത്തരവാദിത്തമുള്ളവരാകുകയും അവരെയും പൂർണമായും പ്രചോദിപ്പിയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ പുരുഷനാകുന്നുള്ളൂവെന്ന ബോധവൽക്കരണം പുരുഷന്മാർക്ക് തീർച്ചയായും ആവശ്യമുണ്ട്.

ഭൂമി സർവംസഹയൊന്നുമല്ലെന്നും ഭൂമിയുടെ വളരെച്ചെറിയ ഒരു പ്രതിഷേധം പോലും മാനവരാശിയെ മുച്ചൂടും മുടിച്ചു കളയുമെന്നും നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രകൃതിയെക്കുറിച്ചും ഭൂമിയുടെ എല്ലാ അവകാശികളെക്കുറിച്ചും എഴുതിക്കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു നമുക്കിടയിൽ. അദ്ദേഹം നമ്മെ നിരന്തരമായി ഓർമ്മിപ്പിച്ചിരുന്നുവല്ലോ.

“ഇതാ അന്തിമകാഹളം മുഴങ്ങുന്നു.“

നമ്മൾ കേൾക്കുന്നുണ്ടോ?


Comments

  1. സുബൈദയുടെ കമന്റു വായിച്ചാല്‍ എച്ചുമുവിന്റെ ഈ പോസ്റ്റിലെ വിഷയവുമായി അതിനു ബന്ധമുണ്ടെന്നു തോന്നും. പക്ഷെ അതു കേവലം സ്വന്തം പോസ്റ്റിലേക്കുള്ള ലിങ്കാണെന്നും, ആ പോസ്റ്റിലെ വിഷയത്തിന് ഈ പോസ്റ്റിലെ വിഷയവുമായി യാതൊരു ബന്ധവുമില്ല എന്നും മനസിലാക്കുമ്പോഴാണ് ഇതൊരു പരസ്യയഞമാണെന്നു മനസിലാക്കുന്നത്.

    നാളത്തെ കേരളത്തിലെ പോസ്റ്റുകളില്‍ അവയുമായി ബന്ധമില്ലാത്ത പോസ്റ്റുകളുടെ പരസ്യങ്ങള്‍ പതിച്ചാല്‍ ഭാവിയില്‍ അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടാം. അതുകൊണ്ട് ശ്രദ്ദിക്കുക.

    ReplyDelete
  2. >>തച്ചു തകർക്കപ്പെടുന്ന പരിസ്ഥിതിയോട് യാതൊരു പരിഗണനയും ഇല്ലാതെ, നശിപ്പിയ്ക്കാവുന്നതിന്റെ പരമാവധിയും
    ചെയ്തതിനു ശേഷം ജാതിയും മതവും സൂക്ഷിച്ചു നോക്കി തരം തിരിച്ച്, അല്പം പണവും സഹായവും അനാഥാലയങ്ങളിലോ അമ്പലത്തിനോ
    പള്ളിയ്ക്കോ നൽകിയുള്ള പാപം പോക്കൽ കൊണ്ട് ഒരു പ്രയോജനവുമില്ല.<<

    >>പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും നമ്മെപ്പോലെ
    തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ. << എച്മുവിന്റെ ഈ വാചകങ്ങള്‍ക്ക് താഴെ അടിവരയിടുന്നു... നല്ലൊരു പോസ്റ്റിനു നന്ദി എച്മു...

    ReplyDelete
  3. ഇത് വായിച്ചിട്ട് വല്ലാതെ വിഷമം തോന്നിന്നു ..എച്ചുമോ ...നല്ല ഒരു ലേഖനം ...നാളത്തെ കേരളത്തിലെ ഏറ്റവും നല്ല പോസ്റ്റ്‌ .. വിഡും ശക്തമായി നാളത്തെ കേരള പ്രവര്‍ത്തിക്കു ,,,എല്ലാ വിധ ആശംസകളും ..പ്രതെയ്കിച്ചു എച്ചുമോ ...ന്ന്‍... സമ്മതിക്കാതിരിക്കാന്‍ തരമില്ല ..ട്ടോ.(ഈ പോസ്റ്റ്‌ ഞാന്‍ ഫേസ് ബുക്കില്‍ ലിങ്ക് കൊടുക്കുന്നതില്‍ കുഴപ്പം ഉണ്ടോ ? )

    ReplyDelete
  4. കുടുതല്‍ സ്ത്രീകള്‍ ആണ് എച്ചുമോ പറഞ്ഞപോലെ സിരിയല്‍ കണ്ടു...ചിന്തിക്കുന്ന ചില സ്ത്രീകളെ കൂടി പിന്തിരിപ്പിക്കുന്നത് ...
    പിന്നെ മീശ പിരിക്കുന്നത് ..അതിനിവേശത്തിന്റെ ലക്ഷണമാണോ ?പുരുഷന്മാക്ക് ഉള്ളതിനേക്കാള്‍ സ്ത്രീകള്‍ ആലെ മാലിന്യ ത്തില്‍ കാര്യം പറയേണ്ടതും പ്രവ്ര്ത്കേണ്ടതും ...കാരണം അവരാണ് അത് ഉണ്ടാക്കുനത് ...ഇത് ഒരു വിവാധതിനല്ല ട്ടോ
    ഏതാക്കോയാലും ഇത് പെടികേണ്ട സംഗതി ആണ് ......എല്ലാ ലിഗക്കാരും ...

    ReplyDelete
  5. wangari maathai ...!!!

    Manohaaram, Ashamsakal...!!!

    ReplyDelete
  6. കുഞ്ഞൂസിന്റെ ഫേസ് ബുക്കിലെ ഷെയറിങ്ങ് വഴി ഇവിടെയെത്തി. എച്ച്മുവിന്റെ ഈ അഭിപ്രായങ്ങള്‍ കൂടുതല്‍ നന്നായി.
    1.ഏറ്റവും കുറഞ്ഞ ഉപഭോഗവും ഏറ്റവും കുറഞ്ഞ മാലിന്യ ഉല്പാദനവുമാണ് ഏറ്റവും ശ്രേഷ്ഠമായ പരിസ്ഥിതി അവബോധമെന്ന് സ്വയം പഠിയ്ക്കാനും അടുത്ത തലമുറയെ അത് ചൂണ്ടിക്കാണിയ്ക്കാനും സ്ത്രീയ്ക്ക് കഴിയണം.......
    2.തലമുറയേയും വരുതിയിൽ നിറുത്തി കീഴടക്കിയെന്ന് മീശ പിരിയ്ക്കുന്നതും രാഷ്ട്രീയവും ഭരണപരവും മതപരവും ചരിത്രപരവും സാമ്പത്തികവുമായ മേൽക്കോയ്മ പ്രകടിപ്പിച്ച് അട്ടഹാസവും ബലാത്സംഗവും മർദ്ദനങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും ആഘോഷിയ്ക്കുന്നതുമാണെന്ന സർവാബദ്ധ ധാരണയിൽ നിന്ന് പുരുഷന്മാരും മോചിതരാകേണ്ടതുണ്ട്.
    പിന്നെ ആദ്യത്തെ കമന്റെഴുതിയ സുബൈദ തന്നെ ഇവിടം പരസ്യം വഴി മലീനമാക്കിയത് നന്നായില്ല. കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു ശ്രമിച്ചാല്‍ ഇതെല്ലാം ശരിയാക്കാവുന്നതേയുള്ളൂ. പണ്ടത്തെ ജീവിത രീതി അതായിരുന്നല്ലോ.

    ReplyDelete
  7. തീർച്ചയായും!

    ReplyDelete
  8. ഒത്തിരി പറയാന്‍ ഉണ്ട്.
    എന്നാലും ഒറ്റ വാക്കില്‍..
    "നന്നായിട്ടുണ്ട്" വീക്ഷണങ്ങള്‍..
    നാട് നന്നാവട്ടെ...

    ReplyDelete
  9. തീർച്ചയായും ഈ ലേഖനം ഏതെങ്കിലും ദിനപത്രത്തിലെ എഡിറ്റോറിയലിൽ കൊടുക്കേണ്ടതാണ്. സംസ്കാരസമ്പന്നരെന്ന് സ്വയംനടിക്കുന്നവരും താഴേത്തട്ടിലെ പട്ടിണിപ്പാവങ്ങളും, മനസ്സിലാക്കേണ്ടതും പ്രവൃത്തിയിൽ കാണിക്കേണ്ടതുമായ പ്രധാനപ്പെട്ട വിവരങ്ങളും വിവരണവുമസണ് ഇത്. ഇതെങ്ങനെ പ്രചരിപ്പിക്കാമെന്ന് ശ്രമിക്കേണ്ടിയിരിക്കുന്നു. ഈ ലേഖനം ഫെയ്സ്ബുക്കിൽ എങ്ങനെയാണ് ലിങ്ക് ആയി കൊടുക്കുന്നതെന്ന് ശ്രീ. പ്രദീപ് പൈമ പറഞ്ഞുതരുമോ? നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്, അഭിനന്ദനങ്ങൾ......

    ReplyDelete
  10. ഒരിക്കല്‍ ബൊംബേയിലെക്കു നെടുംബാശേരി വഴി പോകുന്ന ചേട്ടനെ യാത്രയാക്കാന്‍ പോകുന്ന വഴി കരിമീനിനു പ്രസിദ്ധമായ ചേര്‍ത്തല തണ്ണീര്‍മുക്കത്തു പോയി. അവിടെ കരിമീന്‍ പിടിച്ചു വ്രുത്തിയാക്കി കൊടുക്കുന്ന ഹോള്‍സെയില്‍ നടക്കുന്നിടമാണ്.അവിടെ നടുക്കുന്ന ഒരു കാഴ്ച്ച കണ്ടു. ടണ്‍ കണക്കിനു മീന്‍ വെട്ടി മാലിന്യം മുഴുവന്‍ കായലിലേക്കു തള്ളുന്നു. അതിനു തൊട്ടു കടവില്‍ കുട്ടികള്‍ ഉള്‍പ്പടെ കുളിക്കുന്നു. അവിടെ നിന്നു തന്നെ വെള്ളം കോരി ഹോട്ടലില്‍ ഉപയോഗിക്കുന്നു..!

    എത്രയോ യുഗങ്ങളായി ജീവരാശിയുടെ നിലനില്‍പ്പിന്റെ മൂല കാരണമായ ജലശ്രോതസുകള്‍ ഇന്നു മാലിന്യ കൂമ്പാരമായി മാറിക്കഴിഞ്ഞു. നഗരങ്ങളിലെ വിസ്ര്ജ്യം മുതല്‍ അറവു ശാലകളിലും ഹോട്ടലുകളിലും വീടുകളിലും നിന്നും സകല വ്രുത്തികേടുകളും നിറഞ്ഞ് മരണം പ്രതീക്ഷിച്ചു നദികള്‍ ഇല്ലാതാവുന്നു. മലകള്‍ കണ്മുന്നില്‍ ഇല്ലാതാവുന്നു.വരും തലമുറകള്‍ക്കുള്ള എല്ലാ നീക്കിയിരിപ്പുകളും അവസാനിച്ചു കഴിഞ്ഞു.

    ഈയിടെ നഗരസഭ പുതിയ തീരുമാനം എടുത്തു, മാലിന്യ സംസ്കരണം ഇനി മുതല്‍ അവര്‍ നടത്തുകയില്ല എന്ന്. അതിനായി വഴിയരുകിലെ വീപ്പകള്‍ എല്ലാം മാറ്റി. എന്നാല്‍എങ്ങിനെയാണു സംസ്കരിക്കുക എന്നതിനു ഒരു മാര്‍ഗവും നല്‍കിയില്ല. ഫലത്തില്‍ ഇന്നു വീപ്പകള്‍ ഇരുന്നിടം മുഴുവന്‍ മലിനവസ്തുക്കളുടെ കൂമ്പാരമായി.
    ഒരുപാടു ചെയ്യാന്‍ കഴിയും,ഒരുപാടുപേര്‍ക്ക് ആഗ്രഹവുമുണ്ട്. പക്ഷെ, ആരാണു മാര്‍ഗനിര്‍ദേശം നല്‍കുക....?

    ReplyDelete
  11. സമൂഹം എന്നു തിരിച്ചറിവു നേടും...?

    ReplyDelete
  12. ഭൂമി സർവംസഹയൊന്നുമല്ലെന്നും ഭൂമിയുടെ വളരെച്ചെറിയ ഒരു പ്രതിഷേധം പോലും മാനവരാശിയെ മുച്ചൂടും മുടിച്ചു കളയുമെന്നും...

    ഉണ്ടല്ലോ ഇപ്പോഴും അസഹ്യതയോടെ ഇടയ്ക്കൊക്കെ ഒരു തലകുടയല്‍. കുടഞ്ഞു എടുത്തെറിഞ്ഞു കളയാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍... എന്നു ചിന്തിക്കാം.

    ReplyDelete
  13. നമ്മൾ നന്നായാൽ നാടും നന്നാവും...!
    അതിന് ലിംഗമോ, മതമോ, ജാതിയോ, ഒന്നും നോക്കേണ്ട കാര്യമില്ല. ആദ്യം നമ്മൾക്കെങ്ങനെ നന്നാവാൻ കഴിയുമെന്നു ചിന്തിക്കുക. സമൂഹത്തോട് സ്നേഹമുള്ളവരായിരിക്കാൻ കഴിയുമെന്നു ചിന്തിക്കുക. പ്രവർത്തിയിൽ കൊണ്ടു വരിക. ബാക്കിയെല്ലാം വഴിക്കു വന്നുകൊള്ളും.
    നല്ല ലേഖനം..
    ആശംസകൾ...

    ReplyDelete
  14. നല്ല വീക്ഷണം. മാലിന്യങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു കേരളം.

    ReplyDelete
  15. “അങ്ങനെ എളുപ്പവഴിയിൽ പരിഹരിച്ച് കുറ്റബോധമില്ലാതാക്കാനാവാത്തതാണ് പരിസ്ഥിതിയെ നശിപ്പിയ്ക്കുന്ന നമ്മുടെ സ്വാർഥതഎന്നർഥം. ആ സ്വാർഥതയെ അതിജീവിയ്ക്കാൻ കൃത്യമായ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമാണ്. എത്ര കുറവ് മാലിന്യം സൃഷ്ടിയ്ക്കപ്പെടുന്നുവെന്നും പ്രകൃതിയോടും പരിസ്ഥിതിയോടും എന്തുമാത്രം സമതുലനം പുലർത്തുന്നുവെന്നും കണക്കാക്കി മാത്രമേ നമ്മുടെ സംസ്ക്കാരവും നമ്മുടെ ജാതിയും മതവും നമ്മുടെ രാജ്യവും നമ്മുടെ ലിംഗവും കേമം മഹാ കേമം എന്ന് ആർപ്പു വിളിയ്ക്കാവൂ....
    അപ്പോൾ ആർക്കും ആർപ്പു വിളിയ്ക്കാൻ ശേഷിയുണ്ടാവുകയില്ലെന്ന് നമുക്കറിയാമല്ലോ.
    നമ്മളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ...“

    നല്ല ആഴത്തിലുള്ള വീക്ഷണങ്ങൾ ആണല്ലോ ഇത്തവണ,നമ്മുടെ പ്രപഞ്ചം രക്ഷിക്കുവാൻ നമ്മൾ തന്നെ മനസ്സ് വെക്കണമല്ലോ...അല്ലേ കുഞ്ഞൂസേ

    ReplyDelete
  16. കാണാന്‍ വൈകിപ്പോയി.
    നിങ്ങളുടെ ഈ ലേഖനം ഭംഗിയായി ഒരുപാടു കാര്യങ്ങളെ അവലോകനം ചെയ്യുന്നു. എങ്കിലും ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ?

    ൧.തിക്ത ഫലങ്ങള്‍ സ്ത്രീകളോടും കുട്ടികളോടും ഒപ്പം പുരുഷന്മാരും അനുഭവിക്കുന്നുണ്ട്.( കുട്ടികള്‍ എന്ന് പറയുന്നത് പെണ്‍കുട്ടികള്‍ മാത്രമല്ല, എന്ന് കരുതട്ടെ). പരിതസ്ഥിതി ചൂഷണത്തില്‍ ആബാലവൃദ്ധം ജനങ്ങള്‍ക്കും തുല്യ പങ്കാളിത്തമാണ്.

    ൨.സ്തീകള്‍ക്ക് മാത്രം മതിയോ പരിസ്ഥിതി? മനസ്സിലായില്ല. ഭൂരിപക്ഷം പരിസ്ഥിതി പ്രവര്‍ത്തകരും പുരുഷന്മാരാണ്.

    ൩. പരുതിവസ്ത്രം ധരിക്കുന്നത് ഇന്ന് എളിമയുടെ ലക്ഷണമല്ല. സിന്തടിക് വസ്ത്രങ്ങളെക്കാള്‍ വിലക്കൂടുതലാണ് പരുത്തി വസ്ത്രങ്ങള്‍ക്ക്. ഉദ്ദേശിച്ചത് കൈത്തറി വസ്ത്രമാണെങ്കില്‍ യോജിക്കുന്നു.പരുത്തി വസ്ത്രങ്ങള്‍ക്ക് പുറകിലെ ചെയിനുകള്‍ സിന്തടിക് വസ്ത്രങ്ങള്‍ക്ക് പുരകിലുമുണ്ട്. പക്ഷെ, പരുത്തി ബയോ ഡിഗ്രൈടബില്‍ അല്ലെ. തൊഴില്‍ സൃഷ്ടിക്കുന്ന ഈ ഘടകങ്ങള്‍ ഒഴിവാക്കാനാകുമോ?

    ൪. തീരുമാനങ്ങളില്‍ പങ്കാളിത്തം തുച്ചം പുരുഷന്മാരിലല്ലേ, നിക്ഷിപ്തം? മറ്റു പുരുഷന്മാരും അവരുടെ ഇരകളാണ്.

    ൫. ആണത്തമെന്നാല്‍ ഈ അബദ്ധജടിലങ്ങളാണ് വച്ച് പുലര്‍ത്തുന്നത് പുരുഷന്മാര്‍ എന്നാ ധാരണ തീര്‍ത്തും തെറ്റാണ്.

    ൬. പ്ലാസ്റ്റിക്‌ കുന്നു കൂടിയ ഒരിടത്ത് ഒരു രണ്ടുമണിക്കൂര്‍ നിന്ന് നോക്കൂ, അപ്പോള്‍ കാണാം, സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍ ഇവയൊക്കെ വലിച്ചെറിയുന്നത്.

    ൭. സൈക്കിള്‍ യാത്രയോട് യോജിക്കുന്നു. എല്ലാ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവൃത്തി സ്ഥലത്ത് സൈക്കിളില്‍ വരുന്നവര്‍ക്ക് മാത്രമേ യാത്രാബത്ത നല്‍കൂ എന്ന് തീരുമാനിക്കണം. സ്കൂളിലും കോളേജിലും എട്ടു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നിര്‍ബന്ടമാക്കണം.

    ReplyDelete
  17. എച്ചുമുവിന്റെ ഈ ആശയങ്ങള്‍ എങ്ങനെ പ്രായോഗികമാക്കാന്‍ കഴുയുമെന്നതിനേക്കുറിച്ച് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു.

    ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്, സേതുലക്ഷിയുടെ കമന്റിന്റെ ഭാഗം.

    ‘ഫലത്തില്‍ ഇന്നു വീപ്പകള്‍ ഇരുന്നിടം മുഴുവന്‍ മലിനവസ്തുക്കളുടെ കൂമ്പാരമായി.
    ഒരുപാടു ചെയ്യാന്‍ കഴിയും,ഒരുപാടുപേര്‍ക്ക് ആഗ്രഹവുമുണ്ട്. പക്ഷെ, ആരാണു മാര്‍ഗനിര്‍ദേശം നല്‍കുക....?‘’

    ശുചീകരണം വ്യക്തിയുടെ ചുമതലയായി ഒരു നിയമമുണ്ടാക്കി, എന്നു കേള്‍ക്കുന്നു, കേരളത്തില്‍. അതിന്റെ ഫലമാണെന്നു തോന്നുന്നു ഈ വീപ്പ മാറ്റം . വ്യക്തി എന്നു പറഞ്ഞാല്‍ എന്താണെന്നോ വ്യക്തിയുടെ സമൂഹ്യ ചുമതലകള്‍ എന്താണെന്നോ വ്യക്തി മനസിലാക്കരുതെന്നു കരുതുന്ന് രാഷ്ട്രീയ കോമാളീകളാണ്, ഒരു ദിവസം വ്യക്തിയെ കാര്യങ്ങള്‍ ചുമതലപ്പെടുത്താന്‍ നിയമത്തിന്റെ വകുപ്പുകള്‍ വഴി തീരുമാനിക്കുന്നത്.

    തന്റെ ചുമതല മനസിലാകാത്ത് വ്യക്തിക്കു ചുമതല മുഴുവനെ കൊടുക്കുന്നതും പട്ടിക്കു പൊതിക്കാത്ത തേങ്ങ കൊടുക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം? :)

    ReplyDelete
  18. വളരെ നല്ല അവതരണം എല്ലാവിധ ആശംസകളും ..........

    ReplyDelete
  19. നന്ദി രചയിതാവിന്..
    ശ്രദ്ധേയമായ ലേഖനം . ഏത് അനീതികളിലും ഏറെ ഇരയാകുന്നത് സ്ത്രീകളും കുട്ടികളും തന്നെയാണ് .വിഭവങ്ങള്‍ ആവശ്യത്തിനു മാത്രം ഉപയോഗിച്ച് ബാക്കി വരുംതലമുറക്ക് കരുതിവെക്കനമെന്ന ബോധം ഈ വൈകിയ വേളയിലും നമുക്കുണ്ടായിട്ടില്ല. ജാതി മത ലിംഗ ഭേദങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന നിലനില്‍പ്പിന്റെ പ്രശ്നമായി പരിസ്ഥിതി പ്രശ്നം ഇനിയെങ്കിലും തിരിച്ചറിയ പ്പെടെണ്ടതാണ് . 'വെര്‍ച്യുഅല്‍ റിയാലിറ്റിയുടെ' മായക്കാഴ്ചകളില്‍ നിന്നൊന് കണ്ണെടുത്ത്തിട്ടു വേണ്ടേ ഇത്തരം യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയാന്‍..

    ReplyDelete
  20. വളരെ നല്ല,ശക്തമായ ലേഖനം....

    ReplyDelete
  21. ഇവിടെയെത്തിച്ച ഇരിപ്പിടത്തിനു നന്ദി.
    പ്രകൃതിയെ സ്നേഹിക്കുന്ന,അതിന്റെ തകര്‍ച്ചയില്‍ വേദനിക്കുന്ന ഒരുപാട് മനസ്സുകളുടെ ഉല്‍ക്കണ്ഠയെ ലേഖനം പ്രധിനിധീകരിക്കുന്നു.മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള വലിയ കൂട്ടായമകള്‍ക്ക് ഇങ്ങിനെ ചിലത് വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  22. 'ചില പരിസ്ഥിതി വിചാരങ്ങള്‍ ' എന്ന പേരില്‍ ഈ ലേഖനം കുടുംബ മാധ്യമത്തില്‍ കണ്ടു . ആശംസകളോടെ ...

    ReplyDelete
  23. നല്ല ലേഖനം.ഇത് ഇവിടെ നമ്മള് കുറച്ചുപേര് മാത്രമല്ലേ കാണുന്നുള്ളു.

    ReplyDelete
  24. മുല്ലപ്പെരിയാർ കൂടി വന്നാലേ ഇതു പൂർണ്ണമാകൂ.2ആംഭാഗമാകാം

    ReplyDelete

Post a Comment

Popular posts from this blog

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ ! 2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.  ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ,
സ്ത്രീധന നിരോധന നിയമത്തിന്‍റെ സാധ്യതകള്‍   1961 ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തി ന്‍റെ  പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തി ന്‍റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ   വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് . ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്ന

മുല്ലപ്പെരിയാര്‍- മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊലച്ചതി

 banner from  Shaji Mullookkaaran When bulls fight the grass suffer  ശക്തി കുടിയവr പരസ്പരം കൊമ്പുകോര്‍ക്കുമ്പോഴും അര്‍മ്മാദിക്കുമ്പോഴും കാല്‍ക്കീഴിലെ പുല്ലുകള്‍ ചതഞ്ഞരയുന്നു. മുല്ലപ്പെരിയാര്‍ ഡാം, രണ്ടു സ്റ്റേറ്റ് ഗവണ്മെന്റുകള്‍ തമ്മിലുള്ള തര്‍ക്കമാണോ, വാശിയാണോ, ക്രിയാത്മകമായും ജനജീവിതത്തിന്റെ താല്‍പര്യത്തെ മുന്നിര്‍ത്തിയും പ്രശ്ന പരിഹാരത്തിനു വേണ്ടിയും, ശ്രമിക്കാന്‍ കഴിവില്ലാത്ത ഒരു കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വരാഹിത്യമാണോ? നീതിന്യായവകുപ്പിന്റെ ഒത്തുകളിയാണോ? സാങ്കേതിക വിദഗ്ധരുടെ തീരുമാനങ്ങളെ സംശയിക്കുന്ന രാഷ്ട്ര്രിയ നേതാക്കളുടെ അഹന്തയാണോ? മനുഷ്യജീവനെക്കാള്‍ വലുതു വാണിജ്യവും പണവുമാണെണുള്ള പണച്ചിന്തയാണോ? പ്രകൃതി പ്രതിഭാസങ്ങളേ പോലും വിശ്വസിക്കാന്‍ കണ്ണൂം മനസുമില്ലാത്ത കാട്ടാള നേതൃത്വമാണോ? പ്രകൃതി വിഭവങ്ങളുടെ രഹസ്യക്കച്ചവടമാണോ? മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു പോസ്റ്റു എഴുതണമെന്നു വിചാരിച്ച് ചിലവായനകള്‍ നടത്തിയപ്പോള്‍ മനസില്‍ കൂടി കടന്നു പോയ ചിന്തകളാണ് മുകളീല്‍ എഴുതിയത്.  അതുപോലെ ഈ വായന നടത്തിയപ്പോള്‍  മനസിലായ ഒന്നാണ് മലയാളത്തില്‍ പൊതുവെ മുല്ലപ്പെരിയാറിനെ ക്കുറിച്ച് ആഴത്തിലുള്ള ലി